ഇറാൻ-ഇസ്രായേൽ സംഘർഷം: ബഹ്‌റൈനിൽ വർക്ക് ഫ്രം ഹോം. സ്കൂളുകൾ ഓൺലൈനിലേക്ക്



ഓപ്പൺ മലയാളം പ്രവാസി ന്യൂസ് ലേഖകൻ 

മനാമ: ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നു. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം (work from home) നടപ്പാക്കാൻ നിർദ്ദേശം നൽകി. കൂടാതെ രാജ്യത്തെ എല്ലാ സ്കൂളുകളും ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം പ്രധാന റോഡുകൾ ഉപയോഗിക്കാനും ജനങ്ങളോട് നിർദ്ദേശിച്ചു.

എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ നേരിട്ടുള്ള സേവനം ആവശ്യമുള്ള ജീവനക്കാരെയും ചില പ്രത്യേക മേഖലകളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുസുരക്ഷ കണക്കിലെടുത്ത് പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. സാങ്കേതിക സഹായം ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് ബന്ധപ്പെട്ട മന്ത്രാലയവുമായോ ഹയർ എജ്യുക്കേഷൻ കൗൺസിലുമായോ ബന്ധപ്പെടാവുന്നതാണ്.

ഞായറാഴ്ച പുലർച്ചെ യുഎസ് ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബ് വർഷിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ പഠനം നടത്താൻ നിർദ്ദേശം നൽകിയത്. കൂടാതെ പൗരന്മാരും താമസക്കാരും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുതെന്നും പ്രധാന റോഡുകൾ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അംഗീകരിച്ച contingency plan-ൻ്റെ ഭാഗമായാണ് ഈ നടപടിയെന്നും മന്ത്രാലയം അറിയിച്ചു.

ഫോർദോ ഉൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ബോംബിട്ടത്. ഫോർദോക്ക് പുറമെ നതൻസ് , ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലാണ് യു എസ് ബോംബ് വർഷിച്ചത്. ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ് പറഞ്ഞു.

അതേസമയം,റേഡിയേഷൻ ഇല്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും ഇറാൻ അറിയിച്ചു. ആക്രമണം ഫോർദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാൻ സ്ഥിരീകരീച്ചു. മുഴുവൻ കേന്ദ്രങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു.ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്





വളരെ പുതിയ വളരെ പഴയ