ദോഹയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം; തിരിച്ചടിക്കാനുള്ള അവകാശം ഖത്തറിനുണ്ടെന്ന് പ്രതികരണം

 

ഓപ്പൺ മലയാളം പ്രവാസി ന്യൂസ് ലേഖകൻ 

ദോഹ: തങ്ങളുടെ ആണവ കേന്ദ്രങ്ങൾ അമേരിക്ക ബോംബിട്ട് തകർത്തതിന് പ്രതികാരമായി ദോഹയിലെ അൽ ഉദൈദ് യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ, അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് നേരിട്ട് പ്രതികരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഖത്തർ അറിയിച്ചു.

ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഖത്തർ സ്ഥിരീകരിച്ചു. അതേസമയം ഇറാൻ്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ പ്രതികരണമുണ്ടായി. ഖത്തറിന് ഭീഷണിയുണ്ടാകുന്ന രീതിയിലുള്ള ഒരുനടപടിയും തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും, സൈനിക കേന്ദ്രം ജനവാസ മേഖലയിൽ നിന്നും വളരെ അകലെയാണെന്നും ഇറാൻ സുരക്ഷാ ഏജൻസി അറിയിച്ചു.

ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ അമേരിക്ക എത്ര ബോംബുകൾ ഉപയോഗിച്ചോ അത്രയും തന്നെ ബോംബുകൾ തിരിച്ചും ഉപയോഗിച്ചുവെന്ന് ഇറാൻ സുരക്ഷാ ഏജൻസി കൂട്ടിച്ചേർത്തു.

ഖത്തറിലെ യുഎസ്, യുകെ എംബസികൾ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തർ താൽക്കാലികമായി വ്യോമാതിർത്തി അടച്ചു.

ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ യുഎസ് സൈനികരുള്ളത്. ഈ സൈനിക കേന്ദ്രങ്ങൾ വ്യോമ, നാവിക സേനകളുടെ പ്രവർത്തനങ്ങൾക്കും പ്രാദേശിക ചരക്ക് നീക്കത്തിനും രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനും നിർണായക പങ്ക് വഹിക്കുന്നു.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമാണ് 1996-ൽ സ്ഥാപിതമായ അൽ ഉദൈദ്. 24 ഹെക്ടർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ താവളത്തിൽ ഏകദേശം 100 വിമാനങ്ങളും ഡ്രോണുകളും ഉണ്ട്. 10,000-ത്തോളം സൈനികരുള്ള ഈ താവളം യുഎസ് സെൻട്രൽ കമാൻഡിൻ്റെ (CENTCOM) മുൻപോട്ട് ഉള്ള ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ സൈനിക താവളം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Permalink:

qatar-reserves-right-to-respond-iran-attacks-us-base

വളരെ പുതിയ വളരെ പഴയ