ഖത്തർ വ്യോമാതിർത്തി അടച്ചു; യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്; സ്ഥിതിഗതികൾ ഗുരുതരം

ഓപ്പൺ മലയാളം പ്രവാസി ന്യൂസ് ലേഖകൻ 

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സംഭവം.

ഖത്തർ വ്യോമാതിർത്തി അടച്ചതിന് ശേഷം ആകാശത്ത് മിസൈലുകൾ കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ദോഹയുടെ മധ്യഭാഗത്തും, ഖത്തർ തലസ്ഥാനത്തിന് വടക്കുള്ള ലുസൈൽ പരിസരത്തും സ്ഫോടന ശബ്ദം കേട്ടതായും രാത്രി ആകാശത്തിൽ വെളിച്ചം കണ്ടതായും എഎഫ്പി റിപ്പോർട്ട് ചെയ്തു.

മേഖലയിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഖത്തർ താൽക്കാലികമായി വ്യോമാതിർത്തി അടച്ചു. യുഎസും യുകെയും തങ്ങളുടെ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ എന്ന നിലയിലാണ് പൗരന്മാരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ യുഎസ് എംബസി ആവശ്യപ്പെട്ടത്.

പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

അതേ സമയം, ഇസ്രായേൽ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി. രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്ന തഹ്‌റാനിലെ കുപ്രസിദ്ധമായ ജയിലിന് നേരെയും, സൈനിക ആസ്ഥാനത്തിന് നേരെയും ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

ഖത്തറിലെ അൽ ഉദൈദ് എയർ ബേസിൽ (Al Udeid Air Base) അമേരിക്കൻ സൈനിക കേന്ദ്രങ്ങളുണ്ട്. പേർഷ്യൻ ഗൾഫിന് കുറുകെ ഇറാനുമായി അടുത്ത ബന്ധം ഖത്തറിനുണ്ട്.

ഇസ്രായേൽ ടെഹ്‌റാനെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയതിന് ശേഷം ഇരു രാജ്യങ്ങളിലും സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുകയാണ്. ടെഹ്‌റാനിൽ കനത്ത പുക ഉയർന്നു, ഇസ്രായേലിന് നേരെ ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തി.

ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഫ്ലൈറ്റ് റഡാർ 24 (Flightradar24) അറിയിച്ചു.


Permalink:


വളരെ പുതിയ വളരെ പഴയ