റിയാദ്: സഊദിയിൽ വൈദ്യുതി സേവന വ്യവസ്ഥകളിലും പ്രീപെയ്‌ഡ് സേവന ചട്ടങ്ങളിലും ഭേദഗതികൾ വരുത്തി സഊദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രിസിറ്റി സർവീസ് പ്രൊവിഷൻ ഗൈഡിൽ വരുത്തിയ ഭേദഗതികൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രീപെയ്‌ഡ് വൈദ്യുതി ഉപഭോഗം, വൈദ്യുതി കണക്ഷൻ താൽക്കാലികമായി വിച്ഛേദിക്കാനുള്ള വ്യവസ്ഥകൾ, റീചാർജ് ചെയ്‌ത ശേഷം വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാനുള്ള സംവിധാനം എന്നിവ ഇതിൽ വ്യക്തമാക്കുന്നു. എല്ലാ സാമ്പത്തിക ബാധ്യതകളും പൂർണമായി ഒടുക്കൽ, പ്രതിമാസ ബില്ലിംഗിലേക്ക് മാറുന്നതിന് മുമ്പ് കുറഞ്ഞത് മൂന്ന് മാസമെങ്കിലും പ്രീപെയ്‌ഡ് സേവനത്തിൽ തുടരൽ എന്നീ വ്യവസ്ഥകൾ പാലിച്ച് പ്രീപെയ്‌ഡ് സേവനത്തിൽ നിന്ന് പ്രതിമാസ ബില്ലിംഗ് രീതിയിലേക്ക് ഉപയോക്താക്കൾക്ക് മാറാവുന്നതാണ്.
പ്രീപെയ്‌ഡ് സേവനം റദ്ദാക്കുമ്പോൾ ഉപയോഗിക്കാത്ത തുക വീണ്ടെടുക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്.
ഉപയോക്താക്കൾ കുറഞ്ഞത് 150 റിയാലും മറ്റ് വിഭാഗങ്ങൾ 300 റിയാലും റീചാർജ് ചെയ്താൽ ഫീസ് ഇല്ലാതെ 30 മിനിറ്റിൽ കൂടാത്ത സമയത്തിനുള്ളിൽ സേവനം പുനഃസ്ഥാപിക്കപ്പെടും.
പഭോക്താക്കളുടെ മേലുള്ള കടബാധ്യതകൾ ലഘൂകരിക്കാൻ ശ്രമിച്ച് ബില്ലടക്കാത്തതിനുള്ള കണക്ഷൻ വിച്ഛേദിക്കൽ കാലയളവ് 90 ദിവസത്തിൽ നിന്ന് 60 ദിവസമായി കുറച്ചിട്ടുണ്ട്. പ്രീപെയ്ഡ് സേവനത്തിൽ ക്രെഡിറ്റ് കുറവായിരിക്കുമ്പോൾ ഇലക്ട്രിസിറ്റി കമ്പനിക്ക് നേരിട്ട് വൈദ്യുതി വിച്ഛേദിക്കാൻ അവകാശം ഉണ്ടാകില്ല. പകരം, കമ്പനി ഉപഭോക്താവിന് എസ്.എം.എസ് അറിയിപ്പ് അയക്കണം. റെസിഡൻഷ്യൽ ഉപഭോക്താക്കളുടെ ക്രെഡിറ്റ് തുക 30 റിയാലിലും മറ്റ് വിഭാഗങ്ങളുടെ ക്രെഡിറ്റ് തുക 100 റിയാലിലും താഴെയായി കുറയുന്ന സാഹചര്യങ്ങളിലാണ് ക്രെഡിറ്റ് കുറഞ്ഞ കാര്യം ഉപയോക്താക്കളെ എസ്.എം.എസ് വഴി അറിയിക്കേണ്ടത്.
താൽക്കാലിക കണക്ഷൻ വിച്ഛേദിക്കൽനടപടി സ്വീകരിക്കുന്നതിനു മുമ്പ് ക്രെഡിറ്റ് ഉയർത്താൻ ഒരു ആഴ്‌ച വരെ സാവകാശം നൽകണമെന്നും വ്യവസ്ഥയുണ്ട്.