'ഓപ്പറേഷൻ സിന്ധു' തുടരുന്നു; 295 ഇന്ത്യക്കാരെ തിരികെയെത്തിച്ചു.


ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള 'ഓപ്പറേഷൻ സിന്ധു' ദൗത്യം പുരോഗമിക്കുന്നു. 

ഇതുവരെ 2,295 ഇന്ത്യക്കാരെയാണ് ഈ ദൗത്യത്തിലൂടെ തിരികെയെത്തിച്ചത്. അവസാനമായി രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തിയതോടെ, ഇറാനിൽ നിന്ന് 292 പേരെയും ഇസ്രയേലിൽ നിന്ന് 366 പേരെയും നാട്ടിലെത്തിച്ചു.

ഇസ്രയേലിൽ നിന്ന് ജോർദാനിലേക്ക് മാറ്റിയ 161 ഇന്ത്യക്കാർ ഇന്ന് രാവിലെ 8:20-ന് അമാനിൽ നിന്ന് ഡൽഹിയിലെത്തി. കൂടാതെ, 165 ഇന്ത്യക്കാരുടെ മറ്റൊരു സംഘം സി-17 സൈനിക വിമാനത്തിൽ അമാനിൽ നിന്ന് ന്യൂഡൽഹിയിലെത്തി. വിമാനത്താവളത്തിലെത്തിയ ഇവരെ കേന്ദ്രമന്ത്രി എൽ. മുരുകൻ സ്വീകരിച്ചു.

ഇറാനിലെ മഷാദിൽ നിന്ന് ഒഴിപ്പിച്ച 292 ഇന്ത്യൻ പൗരന്മാരുമായി പുലർച്ചെ 3:30-നാണ് പ്രത്യേക വിമാനം ഡൽഹിയിലെത്തിയത്. ഈ സംഘത്തിൽ 12 വിദ്യാർത്ഥികളും 14 മലയാളികളും ഉൾപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

ജൂൺ 13-നാണ് ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. ഇരു രാജ്യങ്ങളും പരസ്പരം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതോടെയാണ് സ്ഥിതി വഷളായത്. 

ഞായറാഴ്ച ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തിയെന്ന് റിപ്പോർട്ടുകൾ വന്നതോടെ സംഘർഷം കൂടുതൽ രൂക്ഷമായി.

ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ചാണ് ഒഴിപ്പിക്കൽ നടപടികൾ ഏകോപിപ്പിക്കുന്നത്. മഷാദ്, യെരേവൻ, അഷ്ഗാബത്ത് എന്നിവിടങ്ങളിൽ നിന്ന് ബുധനാഴ്ച മുതൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നുണ്ട്. 

മഷാദിൽ നിന്നുള്ള മൂന്ന് ചാർട്ടേഡ് വിമാനങ്ങൾക്കായി ഇറാൻ വ്യോമാതിർത്തി നിയന്ത്രണങ്ങൾ നീക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 290, 310 ഇന്ത്യക്കാരുമായി വിമാനങ്ങൾ ഡൽഹിയിലെത്തിയിട്ടുണ്ട്. 

നിലവിൽ, ഇസ്രയേലുമായി വെടിനിർത്തൽ ആരംഭിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തിന് ഇസ്രയേൽ സമ്മതിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്ഥിരീകരിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ