ദോഹ: 2025ലെ ആഗോള സമാധാന സൂചികയിൽ (ജി.പി.ഐ) മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക(മെന) മേഖലയിൽ ഒന്നാമതെത്തി ഖത്തർ. 163 രാജ്യങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ 27ാം സ്ഥാനവും ഖത്തർ നേടി. ആഗോള സമാധാന സൂചികയില്‍ മെന മേഖലയില്‍ ഏഴാം തവണയാണ് ഖത്തര്‍ ഒന്നാമതെത്തുന്നത്. സ്ഥിരതയാർന്ന ഭരണവും ശക്തമായ സുരക്ഷാചട്ടക്കൂടുമാണ് ഖത്തറിനെ മെന മേഖലയിൽ വീണ്ടും ഒന്നാമതെത്തിച്ചത്.ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് 163 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആഗോള സമാധാന സൂചിക തയ്യാറാക്കിയത്. സാമൂഹിക സുരക്ഷ, ആഭ്യന്തര, അന്തർദേശീയ സംഘർഷങ്ങള്‍, സൈനികവൽക്കരണം തുടങ്ങി 23 മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് സമാധാന സൂചിക തയ്യാറാക്കുന്നത്. മേഖലയിലെ കലുഷിത സാഹചര്യങ്ങള്‍ക്കിടയിലും സമാധാന സൂചികയില്‍ മികവ് കാട്ടാനായത് ഖത്തറിന്റെ നേട്ടമാണ്.ആഗോള തലത്തിൽ 31-ാം സ്ഥാനത്തുള്ള കുവൈത്താണ് സാമാധാന സൂചികയിൽ ഖത്തറിന് പിന്നിലുള്ള ജിസിസി രാജ്യം. ഒമാൻ 42ാം സ്ഥാനവും യു.എ.ഇ 52ാം സ്ഥാനവും ജോർദാൻ 72ാം സ്ഥാനവും നേടി. പട്ടികയിൽ ഐസ്ലൻഡാണ് ഒന്നാം സ്ഥാനത്ത്. അയർലൻഡ്, ഓസ്ട്രിയ, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് ആഗോള തലത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യ 115ാം സ്ഥാനത്തും അമേരിക്ക 128ാം സ്ഥാനത്തുമാണ്