വീട്ടില്‍ ലൈസൻസില്ലാതെ മെഡിക്കല്‍ ക്ലിനിക്ക്: സര്‍ക്കാര്‍ മരുന്ന് മോഷ്ടിച്ച്‌ വിറ്റു; എട്ട് പേര്‍ അറസ്റ്റില്‍


കുവൈത്ത് സിറ്റി: അനധികൃത മെഡിക്കല്‍ ക്ലിനിക്കും സർക്കാർ മരുന്നുകളുടെ നിയമ വിരുദ്ധ വില്‍പ്പനയും നടത്തിയ വൻ ശൃംഖലയെ പിടികൂടി കുവൈത്ത് അധികൃതർ.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ കർശന നിർദേശപ്രകാരം പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹിന്‍റെ നിർദേശത്തെ തുടർന്ന് നടന്ന സംയുക്ത റെയ്ഡില്‍ എട്ട് പേരെയാണ് അധികാരികള്‍ പിടികൂടിയത്.

ഫർവാനിയയിലെ ഒരു വീട്ടിലാണ് ലൈസൻസില്ലാതെ മെഡിക്കല്‍ ക്ലിനിക്ക് നടത്തുന്നതായി കണ്ടെത്തിയത്. ഇവിടെ മെഡിക്കല്‍ പ്രൊഫഷൻ ദുരുപയോഗം ചെയ്ത് അനധികൃതമായി മരുന്നുകള്‍ വില്‍ക്കുകയും ചികിത്സ നല്‍കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. 

ഒരു ഇന്ത്യൻ പൗരൻ ലൈസൻസ് ഇല്ലാതെ ചികിത്സ നല്‍കുകയും മറ്റു മൂന്ന് ഇന്ത്യൻ പൗരന്മാർ ക്ലിനിക്കില്‍ ചികിത്സയ്ക്കായി എത്തിയവരാണെന്നും അധികൃതർ പറഞ്ഞു. 

അതേ സമയം സർക്കാർ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന മരുന്നുകള്‍ പണത്തിനായി വില്‍ക്കുന്ന മറ്റൊരു ശൃംഖലയും അന്വേഷണത്തിലൂടെ കണ്ടെത്താനായി. മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ സർക്കാർ മരുന്നുകള്‍ നിയമവിരുദ്ധമായി വിതരണം ചെയ്തതിന് അറസ്റ്റ് ചെയ്തു.

ഒരു ബംഗ്ലാദേശ് സ്വദേശിയായ സർക്കാർ ആശുപത്രി ജീവനക്കാരൻ സർക്കാർ മരുന്നുകള്‍ മോഷ്ടിച്ച്‌ ഈ ശൃംഖലയ്ക്ക് എത്തിപ്പിച്ചതാണെന്നും കണ്ടെത്തി. 

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി. എല്ലാ പ്രതികളുടെയും മേല്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

പിടിച്ചെടുത്ത മരുന്നുകള്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്‌ സുരക്ഷിതമായി കൈകാര്യം ചെയ്യുകയും ചെയ്തു. രാജ്യത്ത് നടക്കുന്ന എല്ലാ തരത്തിലുള്ള നിയമ ലംഘനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി തുടരുമെന്ന് മന്ത്രാലയം ആവർത്തിച്ചു.

വളരെ പുതിയ വളരെ പഴയ