ദോഹ :സ്മാർട്ട് ഗതാഗതത്തിൽ വൻ കുതിപ്പിനൊരുങ്ങി ഖത്തർ. മനുഷ്യരില്ലാതെ പൂർണമായി AI നിയന്ത്രിച്ച എയർ ടാക്സി ആദ്യമായി ദോഹയിൽ വിജയകരമായി പറന്നു. ഓൾഡ് ദോഹ പോർട്ട് മുതൽ കതാര വരെയാണ് എയർ ടാക്സി പറന്നത്.
പൈലറ്റില്ലാതെ, മനുഷ്യന്റെ ഇടപെടലില്ലാതെ, സ്വയം തീരുമാനിച്ച് സുരക്ഷിതമായ പാതയാണ് തിരഞ്ഞെടുത്തത്. ഭാവിയിലെ നഗര ട്രാഫിക് പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നതും വേഗതയും സുരക്ഷയും കൂട്ടുമെന്നതും ഇതിൻ്റെ ഏറ്റവും വലിയ നേട്ടമാണ്. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗത്തിലൂടെ ഖത്തറിനെ സ്മാർട്ട് ഗതാഗതത്തിൽ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യം. ഇതിൻ്റെ പരീക്ഷണ ഫലങ്ങൾ പരിശോധിച്ച് സുരക്ഷ, നിയമങ്ങൾ, സംവിധാനങ്ങൾ എന്നിവ തയ്യാറാക്കി ഈ എയർ ടാക്സികളെ യഥാർത്ഥ നഗര യാത്രയ്‌ക്ക് ഉപയോഗിക്കാൻ മന്ത്രാലയം പദ്ധതിയിടുകയാണ്. ഖത്തറിന്റെ ഹൈടെക് ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള വാതിൽ തുറക്കുന്ന ചരിത്ര നിമിഷമാണെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചു.

