ദുബായ്: കൂടുതല്‍ തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവത്കരണം ശക്തമാക്കാൻ ഒരുങ്ങി യുഎഇ. ഏറ്റവും ഒടുവിലായി നഴ്സിംഗ് മേഖലയിലാണ് സ്വദേശി നിയമനങ്ങള്‍ നടത്താൻ യുഎഇ ഒരുങ്ങുന്നത്.
നഴ്സിംഗ് തസ്തികയില്‍ ജോലി ചെയ്യുന്നവർക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും തൊഴില്‍ കൂടുതല്‍ ആകർഷകമാക്കി സ്വദേശികളെ എത്തിക്കാനാണ് ഭരണകൂടം പദ്ധതിയിടുന്നത്. രണ്ട് വർഷത്തിനുള്ളില്‍ 1897 സ്വദേശികള്‍ നഴ്സിംഗ് ജോലി തിരഞ്ഞെടുത്തെന്നാണ് കണക്കുകള്‍.
യുഎഇയില്‍ ആകെയുള്ള നഴ്സുമാരില്‍ 2.8 ശതമാനം മാത്രമാണ് സ്വദേശി നഴ്സുമാർ. നേരത്തെ ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും ലക്ഷ്യത്തിലേക്കെത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് കൂടുതല്‍ പ്രചാരണ പരിപാടികള്‍ നടത്താൻ മന്ത്രാലയം തീരുമാനിച്ചത്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലായി 2500 സ്വദേശി നഴ്സിംഗ് വിദ്യാർത്ഥികള്‍ പഠിക്കുന്നുണ്ട്.
ആണ്‍കുട്ടികളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. തുടക്കത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മാത്രമുണ്ടായിരുന്ന ക്ലാസുകളില്‍ ഇപ്പോള്‍ 300ല്‍ കൂടുതലുണ്ട്. ഇവരുടെ എണ്ണം കൂട്ടാനാണ് ശ്രമം.
സ്വദേശികളെ ഈ രംഗത്തേക്ക് കൊണ്ടുവരാൻ സർക്കാർ സംവിധാനമായ നാഫിസുമായി സഹകരിച്ചാണ് പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത്. വിദേശികളായ നഴ്സിംഗ്, മിഡ്‌വൈഫറി പ്രൊഫഷണല്‍ എണ്ണം നിയന്ത്രിക്കുന്നതിനും ആലോചനയുണ്ട്.
