റെക്കോഡുകള്‍ ഭേദിച്ച് താപനില ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും കടുത്ത ഉഷ്ണ തരംഗത്തിലൂടെ യൂറോപ്പ് കടന്നു പോകുന്നുവെന്ന് റിപ്പോർട്ടുകള്‍.
ജന ജീവിതത്തെയാകെ പ്രതിസന്ധിയിലാക്കും വിധമാണ് തീവ്ര ഉഷ്ണ തരംഗം. മരണ സംഖ്യ 1300 കടന്നതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങളാകെ പ്രതിസന്ധിയിലാണ്.
ജർമനി 41.7 ഡിഗ്രി സെല്‍ഷ്യസ്, ചെക് റിപ്പബ്ലിക് 41.1 ഡിഗ്രി സെല്‍ഷ്യസ്, പോളണ്ട് 40.5 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ താപനില.
ഫ്രാൻസ്, യുകെ, സ്‍പെയിൻ, തുടങ്ങി പലയിടത്തും താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി. ഫ്രാൻസില്‍ മാത്രം ആയിരത്തിലേറെ മരങ്ങള്‍ സംഭവിച്ചതായും സൂചനകളുണ്ട്.
ഭൂഖണ്ഡത്തിലെ ചൂടിന്റെ തീവ്രത വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുറത്തു വെച്ച പാനുകളില്‍ ഭക്ഷണം പാകം ചെയ്യാൻ കഴിയുന്നത്ര ശക്തമാണ് അവിടുത്തെ സൂര്യാഘാതമെന്നാണ് ജനങ്ങള്‍ ദൃശ്യങ്ങളിലൂടെ കാണിക്കുന്നത്.
ചൂട് മൂലം ട്രാം പാളികള്‍ ഉരുകി തടസ്സപ്പെട്ടതായി ജർമനിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്ന് വാരാന്ത്യത്തില്‍ ട്രാം സർവീസുകള്‍ തടസ്സപ്പെട്ടു.
കടകള്‍ക്കുള്ളിലെ ചോക്ലേറ്റുകളും മറ്റു ഭക്ഷ്യ വസ്തുക്കളും, വെയിലത്ത് വെച്ച ചെരിപ്പുകളും ഉരുകുന്നതും തൂക്കിയിട്ട വാഴപ്പഴങ്ങള്‍ തൊലിയില്‍ നിന്ന് വേർപെട്ട് വീഴുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ചില ദൃശ്യങ്ങളില്‍ ബെർലിൻ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നതും ചൂടില്‍ നിന്ന് ആശ്വാസം നേടാൻ ജനങ്ങള്‍ അതില്‍ കുളിക്കുന്നതും കാണാം.
ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ ചൂടുപിടിക്കുന്ന ഭൂഖണ്ഡം യൂറോപ്പാണെന്നും, ആഗോള ശരാശരിയേക്കാള്‍ ഇരട്ടി വേഗതയിലാണ് ഇവിടെ താപനില ഉയരുന്നതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് കഴിഞ്ഞ ദിവസം പറഞ്ഞത്.
"നിലവില്‍ 15 കോടി ജനങ്ങളാണ് അതികഠിനമായ ചൂടില്‍ ജീവിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ മരണപ്പെട്ടു, സ്കൂളുകള്‍ അടച്ചു പൂട്ടി, പവർ ഗ്രിഡുകള്‍ തകരാറിലാവുകയാണ്.
അമിത ചൂടുമൂലമുള്ള ശാരീരിക അസ്വസ്ഥതകള്‍ പലപ്പോഴും ഒരു 'നിശബ്ദ കൊലയാളി' എന്നാണ് അറിയപ്പെടുന്നത്. യൂറോപ്പിലെ വീടുകളും ഓഫീസുകളും സ്കൂളുകളും ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ തക്കവണ്ണമല്ല നിർമിച്ചിരിക്കുന്നത്."- അദ്ദേഹം പറഞ്ഞു.

