അൽ റെകയ്യത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണം; ജീവനക്കാർ സുരക്ഷിതരാണെന്നും പരിസ്ഥിതി മലിനീകരണമില്ലെന്നും നകിലാത്ത് കമ്പനി

 


ദോഹ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിനിടെ ആക്രമണത്തിന് ഇരയായ തങ്ങളുടെ എൽഎൻജി കപ്പലായ അൽ റെകയ്യത്തിന്റെ നിലവിലെ വിവരങ്ങൾ പങ്കുവെച്ച് ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനിയായ നകിലാത്ത് പ്രസ്താവന പുറത്തിറക്കി. ചൊവ്വാഴ്ചയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും കമ്പനി സ്ഥിരീകരിച്ചു. കൂടാതെ ഈ സംഭവം മൂലം പരിസ്ഥിതിക്ക് യാതൊരുവിധത്തിലുള്ള ആഘാതവും മലിനീകരണവും ഉണ്ടായിട്ടില്ലെന്നും നകിലാത്ത് വ്യക്തമാക്കി.

കപ്പലുമായും അതിലെ ജീവനക്കാരുമായും കമ്പനി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, കമ്പനിയുടെ ആസ്തികളുടെ സുരക്ഷിതത്വം എന്നിവയ്ക്കാണ് നകിലാത്ത് എല്ലായ്പ്പോഴും ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിന് സമീപം വെച്ച് ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ഈ എൽഎൻജി ടാങ്കറിന് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഇറാനാണ് ഇതിന് പൂർണ്ണ ഉത്തരവാദിയെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.


വളരെ പുതിയ വളരെ പഴയ