ഇസ്രായേൽ-ഇറാൻ സംഘർഷം: ഗൾഫിൽ വ്യോമഗതാഗതം താളംതെറ്റി; അടിയന്തര യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎഇ


ദുബായ്: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, മിഡിൽ ഈസ്റ്റിലെ വ്യോമ ഗതാഗതത്തിൽ വ്യാപകമായ തടസ്സങ്ങൾ നേരിടുന്നതിനാൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അടിയന്തര യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

വിമാനങ്ങളുടെ ഏറ്റവും പുതിയ ഷെഡ്യൂളുകൾക്കായി യാത്രക്കാർ എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) ശനിയാഴ്ച പുറത്തിറക്കിയ നിർദ്ദേശത്തിൽ ആവശ്യപ്പെട്ടു. 

യുഎഇ പൗരന്മാരും രാജ്യത്തെ താമസക്കാരും സന്ദർശകരും ജാഗ്രത പാലിക്കണമെന്നും മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാന സർവീസുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ അറിഞ്ഞിരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

ജോർദാൻ, ഇറാഖ്, ലബനൻ, സിറിയ, ഇറാൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ നിലവിൽ താമസിക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുന്ന യുഎഇ പൗരന്മാർക്ക് ഈ മുന്നറിയിപ്പ് പ്രത്യേകം ബാധകമാണ്. 

ഈ രാജ്യങ്ങളിലുള്ളവർ 'ത്വജൂദി' (Twajudi) എന്ന കോൺസുലാർ രജിസ്ട്രേഷൻ സേവനത്തിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. 

അടിയന്തര സാഹചര്യങ്ങളിൽ വിദേശത്തുള്ള പൗരന്മാരെ കണ്ടെത്താനും അവരെ സഹായിക്കാനും വേണ്ടിയുള്ള സംവിധാനമാണിത്.

എന്തെങ്കിലും അടിയന്തര ആവശ്യങ്ങളുണ്ടെങ്കിൽ 0097180024 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

വളരെ പുതിയ വളരെ പഴയ