മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ മലയാളി ഹാജിമാരുടെ മദീന സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. ആദ്യദിനത്തിൽ 345 തീർഥാടകർ ഹജ്ജ് സർവിസ് കമ്പനി ഒരുക്കുന്ന ബസ് മാർഗം മദീനയിലേക്ക് പുറപ്പെടും.
ലഗേജുകൾ കൊണ്ടു പോകാനായി പ്രത്യേകമായി ട്രക്കും ഒരുക്കിയിട്ടുണ്ട്. മദീനയിലെ പ്രവാചക പള്ളിക്കടുത്ത് മർക്കസിയ ഏരിയയിലാണ് ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുള്ളത്.
രണ്ടു ബ്രാഞ്ചുകളിലായി രണ്ട് ഡിസ്പെൻസറികളും 20 കിടക്കകളുള്ള ആശുപത്രിയും ഹജ്ജ് മിഷന്റെ കീഴിൽ മദീനയിൽ ഹാജിമാർക്കായി ഒരുക്കിയിട്ടുണ്ട്.
എട്ടു ദിവസം നീളുന്ന മദീന സന്ദർശനം പൂർത്തിയാക്കി ഈ മാസം 25-ന് മലയാളി ഹാജിമാരുടെ ആദ്യ സംഘം കോഴിക്കോട്ടേക്ക് മടങ്ങും. മദീനയിൽ പ്രവാചക പള്ളിയും ഖബറിടവും റൗദയും ചരിത്രപ്രധാന സ്ഥലങ്ങളും ഹാജിമാർ സന്ദർശിക്കും.
കടുത്ത വേനൽ ചൂട് കാരണം, പുറത്തിറങ്ങുമ്പോൾ കുട കരുതാനും ധാരാളം വെള്ളം കുടിക്കാനും ഹാജിമാർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മദീനയിലെ താമസകേന്ദ്രങ്ങൾ ഹറമിനടുത്തായതിനാൽ മക്കയിലുള്ളതു പോലെയുള്ള പാചകസൗകര്യം തീർഥാടകർക്ക് ലഭിക്കില്ല.
ഹോട്ടലുകളും കാറ്ററിങ് സർവിസുമാണ് ഭക്ഷണത്തിനായി തീർഥാടകർ ഉപയോഗിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഹാജിമാർ വ്യാഴാഴ്ച മുതൽ മദീനയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ജിദ്ദ വഴി ഏകദേശം 6,000 തീർഥാടകർ ഇതിനോടകം നാട്ടിൽ തിരിച്ചെത്തി.