എ.സി പൊട്ടിത്തെറിച്ച് റിയാദിൽ മലയാളി യുവാവ് മരിച്ചു



റിയാദ്: താമസ സ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. 

തൊടുപുഴ സ്വദേശിയും എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിന്റെ മകൻ സിയാദ് (36) ആണ് മരിച്ചത്.

റിയാദ് എക്സിറ്റ് എട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സിയാദ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ എ.സിയുടെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 

ഗുരുതരമായി പൊള്ളലേറ്റ സിയാദിനെ ഉടൻതന്നെ എക്സിറ്റ് ഒമ്പതിലെ അൽ മുവാസത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയ്ക്ക് 2.10 ഓടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം റിയാദിലെ നസീം ഹയ്യൂൽ സലാം മഖ്ബറയിൽ ഖബറടക്കും.

ഏഴു വർഷമായി സ്വദേശി പൗരന്റെ വീട്ടിൽ ഡ്രൈവറാണ് സിയാദ്. ഭാര്യയും ഒരു മകളുമുണ്ട്. മാതാവ്: ഉമ്മു ഖുൽസു, ഏക സഹോദരി: സുമയ്യ, സഹോദരി ഭർത്താവ്: അബ്ദുല്ലതീഫ്. മാതൃസഹോദര പുത്രൻ മുഹമ്മദ് ഷമീർ മാലിപ്പുറം റിയാദിലുണ്ട്.

 ഷമീറിനൊപ്പം മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ എറണാകുളം പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ജിബിൻ സമദ്, അലി ആലുവ, കരീം കാനാംപുറം, ജൂബി ലൂക്കോസ്, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവർ രംഗത്തുണ്ട്.

 malayali-youth-dies-in-riyadh-after-ac-explosion

വളരെ പുതിയ വളരെ പഴയ