ദോഹ: വേനലവധിക്കാലത്ത് വിമാനത്താവളങ്ങളിൽ ഉണ്ടാകാനിടയുള്ള വൻ തിരക്ക് മുന്നിൽക്കണ്ട് യാത്രക്കാർക്ക് ആശ്വാസ നടപടിയുമായി ഖത്തർ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി മുതൽ കുട്ടികൾക്കും ഇലക്ട്രോണിക് ഗേറ്റുകൾ (ഇ-ഗേറ്റ്) ഉപയോഗിച്ച് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. ഇതോടെ, കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് കൗണ്ടറുകളിലെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കി യാത്ര വേഗത്തിലാക്കാൻ സാധിക്കും.
വേനലവധിക്ക് സ്കൂളുകൾ അടക്കുന്നതോടെ നാട്ടിലേക്കും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്നവരുടെ എണ്ണം വർധിക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് വിമാനത്താവളത്തിലെ തിരക്ക് ലഘൂകരിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്ന് എയർപോർട്ട് പാസ്‌പോർട്ട് വിഭാഗത്തിലെ ക്യാപ്റ്റൻ അലി അഹമ്മദ് അൽ കുവാരി അറിയിച്ചു.
യാത്രക്കാരുടെ സമയം ലാഭിക്കുന്ന, പൂർണമായും ഓട്ടോമേറ്റഡ് ആയ ഇ-ഗേറ്റ് സേവനം പരമാവധി ആളുകൾ ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കുട്ടികളുടെ ഇ-ഗേറ്റ് നടപടികൾ സുഗമമാക്കാൻ രക്ഷിതാക്കൾ 'മെട്രാഷ് 2' (Metrash2) മൊബൈൽ ആപ്ലിക്കേഷൻ വഴി മുൻകൂട്ടി യാത്രാ അനുമതി (Travel Authorization) പൂർത്തിയാക്കണം. ഇ-ഗേറ്റിൽ പ്രവേശിക്കുമ്പോൾ ആദ്യം കുട്ടികളെയും തൊട്ടുപിന്നാലെ രക്ഷിതാക്കളെയും പ്രവേശിപ്പിക്കണം.
മുൻപ് 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു ഇ-ഗേറ്റ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നത്. ഇത് കാരണം കുട്ടികളോടൊപ്പം യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് സാധാരണ ഇമിഗ്രേഷൻ കൗണ്ടറുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. പുതിയ മാറ്റം കുടുംബങ്ങളുടെ യാത്ര കൂടുതൽ എളുപ്പമുള്ളതാക്കും.