ബഹ്റൈൻ: അശ്രദ്ധയോടെ വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാല്‍നടയാത്രക്കാരന് 25,097 ബഹ്‌റൈനി ദിനാര്‍ (ഏകദേശം 55 ലക്ഷം രൂപ) നഷ്ട പരിഹാരം നല്‍കണമെന്ന് ബഹ്‌റൈന്‍ കോടതി ഉത്തരവിട്ടു.
അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയും ഇന്‍ഷുറന്‍സ് കമ്ബനിയും ചേര്‍ന്നാണ് ഈ തുക നല്‍കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
ഇതിന് പുറമെ മെഡിക്കല്‍ ഫീസ്, കോടതി ചെലവുകള്‍ എന്നിവയും പ്രതികളില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. വാഹനമോടിച്ചിരുന്ന വ്യക്തിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് കോടതി കണ്ടെത്തിയത്.
അപകടത്തില്‍ കാല്‍നട യാത്രക്കാരന്റെ താടിയെല്ല് പൊട്ടുകയും ഓര്‍മ്മശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു.
കൂടാതെ ശരീരത്തിന്റെ 40 ശതമാനം വരെ തളര്‍ച്ച അനുഭവപ്പെട്ടതായി കോടതി രേഖപ്പെടുത്തി. പരുക്കേറ്റ് 25 ദിവസം ഇയാള്‍ ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ക്കും ഇന്‍ഷുറന്‍സ് കമ്പനിക്കുമെതിരേ കാല്‍നടയാത്രക്കാരന്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
വിചാരണക്കിടെ പ്രതിക്ക് മുന്‍പും സമാന കേസുകളില്‍ ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി കനത്ത പിഴയും നഷ്ടപരിഹാരവും വിധിച്ചത്.

