ബഹ്റൈനില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രമദ്ധ്യേ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
ബഹ്റൈനില്‍ ദുബായ് ആസ്ഥാനമായുള്ള കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൃശൂർ വേലൂർ സ്വദേശിയായ അഖില്‍ (36) ആണ് മരിച്ചത്. ആറ് വയസ്സുകാരിയായ മകള്‍ക്കും ഭാര്യക്കുമൊപ്പം എയർ ഇന്ത്യ എക്സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങവേയായിരുന്നു ദാരുണാന്ത്യം.
വിമാനം പുറപ്പെട്ട് ഏകദേശം രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. വിമാനത്തിന്റെ പിൻഭാഗത്തിരുന്ന അഖിലിന് കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തില്‍ ഡോക്ടർമാരുടെ സഹായം തേടിക്കൊണ്ട് അനൗണ്‍സ്മെന്റ് ഉണ്ടായെങ്കിലും നില ഗുരുതരമായതോടെ പൈലറ്റ് വിമാനം കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.
ലക്ഷ്യസ്ഥാനമായ കൊച്ചിയിലെത്താൻ അരമണിക്കൂർ ബാക്കിയുള്ളപ്പോഴാണ് ഈ അടിയന്തര നീക്കം നടത്തിയത്. വിമാനം കണ്ണൂരില്‍ ഇറങ്ങിയ ഉടൻ തന്നെ അഖിലിന്റെ ഭാര്യയെയും ആറുവയസ്സുകാരിയായ മകളെയും അധികൃതർ പുറത്തിറക്കി. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അഖിലിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
*

