ദോഹ: യാത്രക്കാർക്കിടയിലെ ഭിന്നശേഷിയുള്ളവരെ തിരിച്ചറിയാനും അവർക്ക് കൂടുതല്‍ പരിഗണന നല്‍കാനുമായി പിതിയ പദ്ധതിയുമായി ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം.
ഇതിന്റെ ഭാഗമായി ഹിഡൻ ഡിസബിലിറ്റീസ് സണ്‍ഫ്ലവർ പദ്ധതിയുമായി കൈകോർത്താണ് പുതിയ മാറ്റത്തിന് ഖത്തർ കുതിക്കുന്നത്.
ദൃശ്യമല്ലാത്ത എന്നാല്‍ പ്രത്യേക പരിഗണന ആവശ്യമുള്ളതുമായ യാത്രക്കാർക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും.
സണ്‍ഫ്ലവർ ചിഹ്നമുള്ള ടാഗുകളോ റിബണുകളോ ധരിച്ചു കൊണ്ട് യാത്രക്കാർക്ക് സഹായം വേണമെന്ന് ആശയ വിനിമയം നടത്താവുന്നതാണ്. അതായത് യാത്രക്കാർക്ക് സ്വമേധയാ പദ്ധതിയുടെ ഭാഗമാകാമെന്നർത്ഥം.
എല്ലാവർക്കും തുല്യമായ യാത്രാനുഭവം ഉറപ്പാക്കുക എന്നതാണ് ഹമദ് വിമാനത്താവളത്തിന്റെ ലക്ഷ്യമെന്ന് കസ്റ്റമർ എക്സ്പീരിയൻസ് സീനിയർ വൈസ് പ്രസിഡന്റ് ഫ്രാൻസ്വാ ബൗറിയൻ പറഞ്ഞു.
ഈ പദ്ധതി കൊണ്ടു വരുന്നതിലൂടെ വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാർക്കും ഖത്തർ എയർവേസ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും അധികൃതർ പരിശീലനം നല്‍കിക്കൊണ്ടിരിക്കുകയാണ്.
വിമാനത്താവളത്തിലെ പ്രധാന പോയിന്റുകളിലെല്ലാം ഈ ചിഹ്നം പ്രദർശിപ്പിക്കുകയും ചെയ്യും. ഭിന്നശേഷി സൗഹൃദ യാത്രകളില്‍ പ്രധാന ചുവടുവെപ്പാണ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

