യുഎഇയില്‍ പരിഭ്രാന്തി പരത്തി ജനങ്ങളുടെ ഫോണുകളിൽ അടിയന്തര സൈറണ്‍; സാങ്കേതിക തകരാറെന്ന് സ്ഥിരീകരിച്ച്‌ അധികൃതര്‍


ദുബായ്: യുഎഇയില്‍ വെള്ളിയാഴ്ച വൈകുന്നേരം ജനങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ മിസൈല്‍ ആക്രമണ മുന്നറിയിപ്പ് സന്ദേശം എത്തിയത് പരിഭ്രാന്തി പടർത്തിയിരുന്നു.

നീണ്ട 53 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഎഇയിലെ താമസക്കാരുടെ മൊബൈല്‍ ഫോണുകളില്‍ വീണ്ടും അടിയന്തര സുരക്ഷാ മുന്നറിയിപ്പിന്‍റെ സൈറണ്‍ ശബ്ദം മുഴങ്ങിയത്. 

എന്നാല്‍, നിമിഷങ്ങള്‍ക്കകം തന്നെ മുൻപ് ലഭിച്ച മുന്നറിയിപ്പ് അവഗണിക്കണമെന്ന വ്യക്തമാക്കലോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ അടുത്ത സന്ദേശവുമെത്തി. സിസ്റ്റത്തിലുണ്ടായ പെട്ടെന്നുള്ള സാങ്കേതിക തകരാർ കാരണമാണ് ഈ തെറ്റായ സന്ദേശം പ്രചരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു.

അപ്രതീക്ഷിതമായി സംഭവിച്ച ഈ സാങ്കേതിക തകരാറില്‍ അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും പൊതുജനങ്ങളോട് ക്ഷമാപണം നടത്തി. 

തകരാർ ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ പ്രത്യേക സംഘം അത് പരിഹരിച്ചതായും സേവനം പൂർവ്വസ്ഥിതിയിലാക്കിയതായും അധികൃതർ അറിയിച്ചു. ഔദ്യോഗിക ചാനലുകള്‍ വഴി വരുന്ന വിവരങ്ങള്‍ മാത്രം ജനങ്ങള്‍ വിശ്വസിക്കണമെന്നും തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നും എൻസിഇഎംഎ നിർദ്ദേശിച്ചു.

 മേഖലയിലെ മുൻകാല സാഹചര്യങ്ങള്‍ കാരണം സന്ദേശം വന്നയുടൻ ജനങ്ങളില്‍ വലിയ പരിഭ്രാന്തി പടർന്നു. പലരും ജോലിസ്ഥലങ്ങളിലും വീടുകളിലും എന്തുചെയ്യണമെന്നറിയാതെ നിശ്ചലരായി.

'സന്ദേശം വന്നയുടൻ എന്റെ നെഞ്ചിടിപ്പ് നിന്നുപോയതുപോലെ തോന്നി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇത്തരം അലർട്ടുകള്‍ ശീലമായിരുന്നെങ്കിലും, അടുത്തിടെ സമാധാനം പുനഃസ്ഥാപിച്ചതിന് ശേഷം ഇത് പൂർണ്ണമായും നിലച്ചത് വലിയ ആശ്വാസമായിരുന്നു. ഓഫീസിലുള്ളവരെല്ലാം ഫോണുകളിലേക്ക് നോക്കി വാർത്തകള്‍ സ്ഥിരീകരിക്കാനുള്ള തിരക്കിലായിരുന്നു' - ഫിലിപ്പീൻസ് സ്വദേശിയായ ബെൻ റാമസ് പറഞ്ഞു.

മുന്നറിയിപ്പ് വന്നയുടൻ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ നിശബ്ദത പടർന്നുവെന്ന് ഇന്ത്യൻ പ്രവാസിയായ പ്രശാന്ത് മേത്ത ഓർക്കുന്നു. എന്നാല്‍ ഇത് സാങ്കേതിക തകരാറാണെന്ന് അറിഞ്ഞതോടെ വലിയ ആശ്വാസമായെന്നും ഇത്തരം സന്ദേശങ്ങള്‍ എത്ര പെട്ടെന്നാണ് ആളുകളില്‍ ഭയം നിറയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയില്‍ സമാധാന അന്തരീക്ഷം

ജൂണ്‍ 17-ന് യുഎസും ഇറാനും തമ്മില്‍ ഒപ്പുവെച്ച ചരിത്രപരമായ സമാധാനക്കരാറിന് ശേഷം പശ്ചിമേഷ്യയില്‍ സംഘർഷങ്ങള്‍ വളരെ കുറവാണ്. 

മുൻപ് യുഎഇക്ക് നേരെ ഏതാണ്ട് 3,000-ത്തോളം വ്യോമാക്രമണ ശ്രമങ്ങള്‍ ഉണ്ടായെങ്കിലും കഴിഞ്ഞ ഒരു മാസമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടു വരികയാണ്. 

കഴിഞ്ഞ വെള്ളിയാഴ്ച യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അല്‍ നഹ്യാനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഫോണിലൂടെ പ്രാദേശിക വികാസങ്ങള്‍ ചർച്ച ചെയ്തിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് മാർക്കോ റൂബിയോയുടെ യുഎഇ സന്ദർശനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഈ ചർച്ച.

യുഎസ്-ഇറാൻ സമാധാനക്കരാറിന് ശേഷം ഗള്‍ഫ് മേഖലയിലേക്ക് യുഎസ് നടത്തുന്ന ആദ്യത്തെ ഉന്നതതല നയതന്ത്ര ദൗത്യമാണിത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനുമായി വൈസ് പ്രസിഡന്റ് മാർക്കോ റൂബിയോ കൂടിക്കാഴ്ച നടത്തിയിരുന്നു.

 തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കുമെന്നും യുഎഇയുടെ സുരക്ഷയോടുള്ള വാഷിംഗ്ടണിന്റെ പ്രതിബദ്ധത തുടരുമെന്നും യുഎസ് ഈ സന്ദർശന വേളയില്‍ ആവർത്തിച്ചു വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ