ന്യൂഡൽഹി: പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്ക് ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്ന നിലപാട് ആവർത്തിച്ച് ഇന്ത്യ. ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ (MEA) വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ ചർച്ചയും നയതന്ത്രപരമായ സംഭാഷണവുമാണ് ഏക മാർഗമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇറാനെ സാമ്പത്തികമായി പൂർണ്ണമായി ഒറ്റപ്പെടുത്തുമെന്നും "സാമ്പത്തിക ഡി-ഡേ" നടപ്പാക്കുമെന്നും ഡൊണാൾഡ് ട്രംപ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിയൻ എണ്ണക്കടത്ത്, പണമിടപാടുകൾ, കപ്പൽ രജിസ്ട്രികൾ എന്നിവ ഉടനടി അവസാനിപ്പിക്കണമെന്നും ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
അതേസമയം, ഉപരോധങ്ങളും ഏകപക്ഷീയമായ സമ്മർദ്ദ തന്ത്രങ്ങളും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമല്ലെന്ന് ചൈന പ്രതികരിച്ചു. എല്ലാ കക്ഷികളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും രാഷ്ട്രീയ-നയതന്ത്ര സമീപനം സ്വീകരിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ആവശ്യപ്പെട്ടു.
ട്രംപിന്റെ കടുത്ത നിലപാടും അതിനെ തുടർന്നുള്ള നയതന്ത്ര പ്രതികരണങ്ങളും പശ്ചിമേഷ്യയിൽ ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക-സുരക്ഷാ പ്രത്യാഘാതങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ആശങ്ക ശക്തമാക്കുകയാണ്.
