ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ ആഗോള എണ്ണവില കുതിക്കുന്നു. ഏഷ്യയിൽ എണ്ണവില ബാരലിന് 76.37 ഡോളറായി ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി രേഖപ്പെടുത്തിയത് ഏഴ് ശതമാനം വർധനയാണ്.
യുഎസ് ക്രൂഡ് ഓയിൽ ബാരലിന് 2.72 ഡോളർ അഥവാ 3.7 ശതമാനം ഉയർന്ന് 75.67 ഡോളറിലെത്തി. ആഗോള ബെഞ്ച്മാർക്ക് ബ്രെന്റ് ബാരലിന് 3.67 ഡോളർ അഥവാ 4.94 ശതമാനം ഉയർന്ന് 77.90 ഡോളറിലെത്തി. റഷ്യ യുക്രെയ്‌നിൽ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ച 2022 മാർച്ചിന് ശേഷം എണ്ണ വിപണിയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ വർധനയാണിത്. കഴിഞ്ഞ ആഴ്ച യുഎസ് ക്രൂഡ് ഓയിൽ വില 13 ശതമാനമാണ് മൊത്തത്തിൽ ഉയർന്നത്.
ഇസ്രയേൽ ഇറാനിൽ നടത്തിയ ഏകോപിതമായ വ്യോമാക്രമണങ്ങളാണ് എണ്ണവിലയെ സാരമായി ബാധിച്ചത്. തെഹ്റാനിലും പരിസരങ്ങളിലുമുള്ള പ്രധാന ഇന്ധന സംഭരണശാലകളെ ഇസ്രയേൽ ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ. പ്രതിദിനം ഏകദേശം 8 ദശലക്ഷം ലിറ്റർ ഗ്യാസോലിൻ വിതരണം ചെയ്യുന്ന വടക്കൻ തെഹ്റാനിലെ ഷഹ്റാൻ ഇന്ധന ഡിപ്പോ തുടർച്ചയായ സ്ഫോടനങ്ങളിൽ കത്തിനശിച്ചു. നഗരത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിലൊന്നായ ഷഹർ റേ എണ്ണ ശുദ്ധീകരണശാലയും തകർന്നതായാണ് പുറത്തുവരുന്ന വിവരം
ഇത് വൻ തീപിടുത്തങ്ങൾക്ക് കാരണമാവുകയും ഇറാൻ തലസ്ഥാനത്ത് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്ക ഉയർത്തുകയും ചെയ്‌തു.
ഇറാന്റെ എണ്ണ മന്ത്രാലയം ഈ ആക്രമണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കുറഞ്ഞത് 11 സംഭരണ ടാങ്കുകളെങ്കിലും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിനകം ഉപരോധം നേരിടുന്ന ഇറാൻ്റെ എണ്ണ, വാതക മേഖലയെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കും.
ഇസ്രയേലിലെ ഹൈഫ എണ്ണ ശുദ്ധീകരണശാല ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയാണ് ഇറാൻ തിരിച്ചടിച്ചത്. ഇരുരാജ്യങ്ങൾക്കിടയിലെ സംഘർഷങ്ങൾ വിശാലമായ ഒരു പ്രാദേശിക സംഘർഷത്തെക്കുറിച്ചുള്ള ഭയവും വർധിപ്പിച്ചിട്ടുണ്ട്. ഇസ്രയേൽ ഒരു ഗൾഫ് സംഘർഷത്തിന് വഴിയൊരുക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി നേരത്തെ ആരോപിച്ചിരുന്നു. ഇത് ആഗോള എണ്ണ വിതരണത്തെയും വില സ്ഥിരതയെയും ഒരുപോലെ ബാധിക്കാനാണ് സാധ്യത