ദുബായ്: ദുബായില്‍ ജോലിക്കായെത്തിയ 24 വയസുകാരി മയക്കുമരുന്ന് കൈവശം വെച്ചതിന് വിമാനത്താവളത്തിൽ അറസ്റ്റില്‍.
ഹൈദരാബാദിലെ കിഷൻ ബാഗിലെ കൊണ്ട റെഡ്ഡി ഗുഡ സ്വദേശിനിയായ അമീന ബീഗം ആണ് ദുബായ് വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്.
ഒരു പ്രാദേശിക ട്രാവല്‍ ഏജന്‍റ് ബ്യൂട്ടി പാർലറില്‍ ജോലി വാഗ്ദാനം ചെയ്തതിനെ തുടർന്ന് മെയ് 18നാണ് അമീന ദുബൈയിലേക്ക് തിരിച്ചത്.
അമീനയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി എന്നാണ് അമീനയുടെ അമ്മ സുല്‍ത്താന ബീഗം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തില്‍ പറയുന്നത്.
ബാഗിനുള്ളിലുണ്ടായിരുന്ന മയക്കുമരുന്നിനെ കുറിച്ച് അമീനയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും ദുബായില്‍ ഒരാള്‍ക്ക് കൈമാറാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും അമ്മ പറയുന്നു.
ജയിലില്‍ നിന്ന് വിളിച്ച അമീന താൻ നിരപരാധിയാണെന്ന് പറഞ്ഞതായും അമ്മ കൂട്ടിച്ചേർത്തു.
മകളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അടിയന്തര സഹായം തേടി മാതാവ് അപേക്ഷ നല്‍കിയിട്ടുണ്ട്.
കുടുംബം അബുദാബിയിലെ ഇന്ത്യൻ എംബസിയേയും ദുബൈയിലെ ഇന്ത്യൻ കോണ്‍സുലേറ്റിനെയും സമീപിച്ചിട്ടുണ്ട്. ആവശ്യമുള്ള നിയമ സഹായവും അതിവേഗ നടപടികളും വഴിയുള്ള അമീനയുടെ മോചനമാണ് ഇവർ ആവശ്യപ്പെടുന്നത്.
കത്തില്‍ അമീനയുടെ അഞ്ച് വയസുകാരനായ മകൻ മുഹമ്മദ് സീഷാന്‍റെ ആരോഗ്യനിലയെക്കുറിച്ചും കുടുംബം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അമ്മയില്‍ നിന്ന് വേർപെട്ടതിന് ശേഷം കുട്ടിക്ക് അസുഖം വന്നതായും റിപ്പോർട്ടുകളുണ്ട്.
അമീനയെ മയക്കുമരുന്ന് കടത്താനുള്ള കാരിയറായി ഉപയോഗിച്ചതാകാമെന്ന് കുടുംബം വിശ്വസിക്കുന്നു. ജോലി വാഗ്ദാനം ചെയ്ത പ്രാദേശിക ഏജന്‍റിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.