റിയാദ്: ശരീരങ്ങൾ തമ്മിൽ പരസ്പരം ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സൗദി അറേബ്യയിലെ സയാമീസ് ഇരട്ടകളെ വിജയകരമായ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി.
റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയുടെ ഭാഗമായ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നടന്ന സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകളായ ലാറയെയും യാറയെയും വേർപ്പെടുത്തിയത്.
ഏഴ് മാസം പ്രായമുള്ള ഇരട്ടകൾ അടിവയറ്റിലും പെല്വിസിലും ഒട്ടിച്ചേർന്നാണ് ജനിച്ചത്. വൻകുടൽ, മലാശയം, മൂത്ര, പ്രത്യുത്പാദന സംവിധാനങ്ങൾ, പെല്വിക് അസ്ഥി എന്നിവയുടെ ഭാഗങ്ങൾ ആണ് ചേർന്നിരുന്നത്.
പീഡിയാട്രിക് സർജറി, അനസ്തേഷ്യ, യൂറോളജി, ഓർത്തോ പീഡിക്സ്, പ്ലാസ്റ്റിക് സർജറി, നഴ്സിംഗ് എന്നിവയിലെ കൺസൾട്ടന്റുകൾ ഉൾപ്പെടെ 38 വിദഗ്ധരുടെ സംഘം സംയോജിതമായി നടത്തിയ സൂക്ഷ്മമായ ശസ്ത്രക്രിയ 12.5 മണിക്കൂർ നീണ്ടു നിന്നു.
അതീവ സങ്കീർണ്ണമാണെങ്കിലും വേർപിരിയൽ സാധ്യമാണെന്ന് വിപുലമായ വിലയിരുത്തലിനു ശേഷമാണ് മെഡിക്കൽ സംഘം ശസ്ത്രക്രിയക്ക് ഒരുങ്ങിയത്. 2024 നവംബർ 5 നാണ് യാറയും ലാറയും ജനിച്ചത്.
35 വർഷത്തിനിടെ 27 രാജ്യങ്ങളിൽ നിന്നുള്ള 150 കേസുകൾ അവലോകനം ചെയ്ത സൗദി കൺജോയിൻഡ് ട്വിൻസ് പ്രോഗ്രാമിന് കീഴിലുള്ള 65ാമത്തെ വിജയകരമായ ശസ്ത്രക്രിയയാണിത്.
സൗദിയിലെ സയാമീസ് ഇരട്ടകളെക്കുറിച്ചുള്ള പ്രോഗ്രാമിന് നേതൃത്വം നൽകുന്ന റോയൽ കോർട്ടിലെ ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (KSrelief) സൂപ്പർവൈസർ ജനറലുമായ ഡോ അബ്ദുല്ല അൽ റബീഹിന്റെ നിർദേശപ്രകാരമാണ് ശസ്ത്രക്രിയ നടന്നത്.
രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരായ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും അചഞ്ചലമായ പിന്തുണയാണ് പരിപാടിയുടെ വിജയത്തിന് കാരണമെന്ന് ഡോ. അൽറബീഹ് പറഞ്ഞു.