3 മാസമായി മൃതദേഹം ഷാര്‍ജയിലെ മോര്‍ച്ചറിയില്‍: മരണം അജ്ഞാതനാക്കിയ ജിനുരാജിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക്


ഷാർജ: മൂന്നു മാസമായി അവകാശികളില്ലാതെ ഷാർജ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കാനിരുന്ന പത്തനംതിട്ട കുമ്പഴ മിനി ഭവനില്‍ ദിവാകരന്റെ മകൻ ജിനുരാജിന്റെ (42) മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു.

ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും.

എസ്.എൻ.ഡി.പി യോഗത്തിന്റെയും യു.എ.ഇ മലയാളികളുടെയും ഇടപെടലിലാണ് ജിനുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയായത്. ഇന്ന് പുലർച്ചെ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. ഷാർജ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. 

നാട്ടിലുള്ള സഹോദരി ജിജമോള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ജിനുരാജിനെ അന്വേഷിക്കുന്നതിനിടയിലാണ് എസ്.എൻ.ഡി.പി യു.എ.ഇ പ്രവർത്തകർക്ക് മൃതദേഹം മോർച്ചറിയിലുണ്ടെന്ന വിവരം ലഭിച്ചത്. 

തുടർന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെയും മാർഗ നിർദേശപ്രകാരം ഈ മാസം 23ന് യോഗം യു.എ.ഇ കോഓർഡിനേറ്റർ അഡ്വ.സിനില്‍ മുണ്ടപ്പള്ളി, യു.എ.ഇ സെൻട്രല്‍ കമ്മിറ്റി സെക്രട്ടറി ശ്രീധരൻ പ്രസാദ്, നിഹാസ് ഹാഷിം കല്ലറ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മോർച്ചറിയില്‍ കണ്ടെത്തിയത്.

2007മുതല്‍ യു.എ.ഇയിലുള്ള ജിനുരാജ് 2019ലാണ് അവസാനമായി നാട്ടിലെത്തിയത്. ഡ്രൈവർ, സെയില്‍സ് ജോലികള്‍ ചെയ്തിരുന്ന ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. 

റഷ്യയിലേക്കുള്ള യാത്രയ്ക്കും യു.എ.ഇയില്‍ മറ്റൊരു ജോലിക്കുമായി മലയാളി സുഹൃത്തുക്കള്‍ക്ക് അഞ്ച് ലക്ഷത്തോളം രൂപ ജിനു നല്‍കിയിരുന്നതായി സഹോദരി ജിജമോള്‍ പറഞ്ഞു. ഈ ജോലികള്‍ ശരിയാകാതെ വന്നതിലും പണം തിരികെ ലഭിക്കാത്തതിലുമുള്ള മനോവിഷമത്തിലായിരുന്നു ജിനു.

കഴിഞ്ഞ ജൂലായ് 14നാണ് ജിനുരാജ് അവസാനമായി സഹോദരിയുമായി ഫോണില്‍ സംസാരിച്ചത്. അതിനു ശേഷം വിവരമൊന്നും ലഭിക്കാത്തതിനാല്‍ നടത്തിയ അന്വേഷണത്തില്‍ ട്രാഫിക് നിയമ ലംഘനത്തിന് ജയിലിലാണെന്ന തെറ്റായ വിവരമാണ് ലഭിച്ചത്.

റോഡില്‍ കുഴഞ്ഞു വീണതിനെത്തുടർന്ന് പൊലീസ് ആംബുലൻസില്‍ ഷാർജ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിനുരാജ് ജൂലായില്‍ മരണപ്പെടുകയായിരുന്നു. 

മൂന്നു മാസത്തിനുള്ളില്‍ അവകാശികള്‍ എത്തിയില്ലെങ്കില്‍ മൃതദേഹം പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കുകയാണ് പതിവെന്ന് ശ്രീധരൻ പ്രസാദ് പറഞ്ഞു.

 മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ച അവിടെ സംസ്‌കരിക്കുന്നതിന് കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ