ദുബായ്: യുഎഇയിലെ എണ്ണ-വാതക മേഖലയിലെ പ്രമുഖ കമ്പനിയായ പെട്രോഫാക്കില്‍ നിന്ന് 200 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു.
കൂട്ട പിരിച്ചുവിടലിന് ഇരയായ ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ് പെട്ടെന്നുണ്ടായ പിരിച്ചുവിടലിനെ തുടർന്ന് തങ്ങളുടെ സർവീസ് ആനുകൂല്യങ്ങള്‍ എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തത് ജീവനക്കാരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
വർഷങ്ങളോളം ജോലി ചെയ്തതിന്‍റെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോ എന്നും ഇവർ ഭയപ്പെടുന്നതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
ജീവനക്കാർക്ക് വ്യക്തിപരമായി ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ കണക്കാക്കുമ്പോള്‍, ആകെ ലഭിക്കാനുള്ള ഗ്രാറ്റുവിറ്റി തുക 27 മില്യണ്‍ ദിർഹമിന് മുകളില്‍ (65 കോടിയിലേറെ ഇന്ത്യൻ രൂപ) വരുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ചൊവ്വാഴ്ച (നവംബർ 18) നടന്ന ടൗണ്‍ ഹാള്‍ മീറ്റിംഗിലാണ് ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യം അറിയിച്ചത്. പല ജീവനക്കാരോടും അവരുടെ നോട്ടീസ് പിരീഡ് പോലും നല്‍കാതെ ഉടൻ തന്നെ ജോലി ഉപേക്ഷിച്ച് പോകാൻ ആവശ്യപ്പെട്ടു.
ഗ്രാറ്റുവിറ്റി അല്ലെങ്കില്‍ സെറ്റില്‍മെന്‍റ് സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാത്തത് കാരണം ജീവനക്കാർ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. പലർക്കും വലിയ സാമ്പത്തിക ബാധ്യതകളുണ്ട്.
'കനി സാമ്പത്തികമായി പ്രതിസന്ധിയിലാണെന്ന് അറിയാമായിരുന്നു. ചില സഹപ്രവർത്തകർ ഇത് മുൻകൂട്ടി കണ്ട് രാജി വെച്ചിരുന്നു.
എങ്കിലും പിരിച്ചു വിടല്‍ നിയമപരമായി ചെയ്യേണ്ടതുണ്ട്. ഇവിടെ നിയമങ്ങളോ ധാർമ്മികതയോ പാലിക്കുന്നില്ല'- 13 വർഷമായി കമ്പനിയില്‍ പ്രവർത്തിക്കുന്ന ഒരു മുതിർന്ന മാനേജർ ഖലീജ് ടൈംസിനോട് വെളിപ്പെടുത്തി.
കുടിശ്ശിക സംബന്ധിച്ച് അവ്യക്തത
ജോലി നഷ്ടപ്പെടാൻ ജീവനക്കാർ മാനസികമായി തയ്യാറായിരുന്നുവെങ്കിലും, ഗ്രാറ്റുവിറ്റി, ലീവ് ബാലൻസ്, ഫൈനല്‍ സെറ്റില്‍മെന്‍റ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി മറച്ചുവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
'ഏകദേശം 200 പേരെയാണ് പിരിച്ചു വിട്ടത്. എന്നാല്‍ ആർക്കും അവരുടെ ആനുകൂല്യങ്ങള്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിച്ചിട്ടില്ല. ടൗണ്‍ ഹാളില്‍ ഞങ്ങള്‍ ചോദിച്ചിട്ടും ഉടൻ പണം നല്‍കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമായിരുന്നു.-$90,000-ലധികം (330,525 ദിര്‍ഹം) ഗ്രാറ്റുവിറ്റി ലഭിക്കാനുള്ള ഒരു ജീവനക്കാരൻ പറഞ്ഞു.
മറ്റൊരു ജീവനക്കാരന്‍റെ കണക്കനുസരിച്ച്, പിരിച്ചുവിട്ട ജീവനക്കാർക്ക് മൊത്തത്തില്‍ 27 ദിര്‍ഹം മില്യണ്‍ വരെ ലഭിക്കാനുണ്ട്. അദ്ദേഹത്തിന് മാത്രം ഏകദേശം 600,000 ദിര്‍ഹം ഗ്രാറ്റുവിറ്റി ലഭിക്കാനുണ്ട്.
ബിസിനസ്സില്‍ ഉയർച്ച താഴ്ചകള്‍ ഉണ്ടാകുമെന്ന് തങ്ങള്‍ക്കറിയാം പക്ഷേ അവർ ശരിയായ നടപടി ക്രമങ്ങള്‍ പാലിക്കണം. വർഷങ്ങളായി തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയത് മാത്രമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനിയുടെ പ്രതികരണം
ഗ്രാറ്റുവിറ്റിയെക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ അത് പരിശോധിക്കുകയാണ് എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് മറ്റൊരു ജീവനക്കാരൻ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 27-ന്, നെതർലാൻഡിലെ ഡച്ച് ഗ്രിഡ് ഓപ്പറേറ്ററായ ടെനെറ്റ് ഒരു വലിയ ഓഫ്‌ഷോർ കാറ്റാടി കരാർ റദ്ദാക്കിയതിനെത്തുടർന്ന്, തങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിക്ക് അഡ്മിനിസ്ട്രേറ്റർമാരെ നിയമിക്കാൻ ഹൈക്കോടതിയില്‍ അപേക്ഷിച്ചിരുന്നതായി പെട്രോഫാക് അറിയിച്ചിരുന്നു.
2 ബില്യണ്‍ യൂറോയുടെ (7.8 ബില്യണ്‍ ദിര്‍ഹം) ഈ പദ്ധതി കമ്പനിയുടെ കടം പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു.
അതേ സമയം, യുഎഇയിലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍, യുഎഇയിലെ പ്രോജക്റ്റ് പോർട്ട്‌ഫോളിയോയിലെ പ്രവർത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുകയാണെന്ന് പെട്രോഫാക് വ്യക്തമാക്കി.
