ദുബായ്: സൂപ്പർ മാർക്കറ്റില്‍ നിന്ന് ആറര ലക്ഷം ദിർഹം (ഏകദേശം 1.58 കോടി രൂപ) മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു പേരെ ദുബായ് പോലീസ് വേഗത്തില്‍ പിടികൂടി.
പ്രതികളെ തിരിച്ചറിയാനായതും ബയോമെട്രിക് വിവരങ്ങള്‍ പൊലീസ് ശേഖരിച്ചതും ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എ.ഐ.) സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു.
ബർ ദുബായിലെ സൂപ്പർ മാർക്കറ്റിന്റെ പിൻവാതില്‍ തകർത്താണ് പ്രതികള്‍ അകത്ത് കയറി പണം തട്ടിയെടുത്തത്. പിറ്റേന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോള്‍ മോഷണം നടന്നതാണെന്ന് മനസ്സിലാക്കി ഉടൻ പോലീസില്‍ വിവരമറിയിച്ചു.
പരാതി ലഭിച്ച് വെറും രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതികളെ കണ്ടെത്തി. രാജ്യത്തു നിന്ന് നാടുവിടാന്‍ ശ്രമിച്ച അവസാന നിമിഷത്തിലാണ് അവർ പിടിയിലായത്.
മോഷ്ടാക്കള്‍ മുഖംമൂടി ധരിച്ചിരുന്നതിനാല്‍ നേരിട്ട് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. എന്നാല്‍ എ.ഐ. സംവിധാനത്തിന്റെ സഹായത്തോടെ മുഖാവരണം നീക്കം ചെയ്തതിനു ശേഷമുള്ള മുഖ രൂപം ഡിജിറ്റല്‍ ആയി പുനഃസൃഷ്ടിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. അതു വഴിയാണ് പ്രതികളെ കണ്ടെത്തിയത്.
മോഷ്ടിച്ച 6,60,000 ദിർഹം മുഴുവൻ പോലീസ് തിരിച്ചു പിടിച്ചതായി അധികൃതർ അറിയിച്ചു.
