അപരിചിതനെ വാഹനത്തില്‍ കയറ്റിയ മലയാളിക്ക് നഷ്ടമായത് ജോലിയും 11 വർഷത്തെ സർവീസ് മണിയും: കിട്ടിയത്‌ ജയില്‍ വാസവും.


റിയാദ്: അപരിചിതനെ വാഹനത്തില്‍ കയറ്റിയ മലയാളിക്ക് നഷ്ടമായത് ജോലിയും 11 വർഷത്തെ സർവീസ് മണിയും കൂടാതെ ജയില്‍ വാസവും.

കഴിഞ്ഞ 11 വർഷമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട ജില്ല ആറന്മുള സ്വദേശി പ്രസാദ് കുമാറിനാണ് ജീവിതം തകർത്ത അനുഭവം നേരിടേണ്ടിവന്നത്.

ജിസാനിലെ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന പ്രസാദ് കുമാർ, വഴിയില്‍ സഹായം അഭ്യർത്ഥിച്ച ഒരു യമനിയെ വാഹനത്തില്‍ കയറ്റുകയായിരുന്നു. 

യാത്രക്കിടെ വഴിയില്‍ ഉണ്ടായ പൊലീസ് പരിശോധനയില്‍, യമനിക്ക് ഇക്കാമയോ മറ്റു നിയമപരമായ രേഖകളോ ഇല്ലെന്നും അതിർത്തി കടന്ന് നിയമ വിരുദ്ധമായി സൗദിയില്‍ പ്രവേശിച്ചതാണെന്നും വ്യക്തമായത്. 

ഇതിനെ തുടർന്ന് യമനിയെയും പ്രസാദ് കുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും പ്രസാദിനെ ഒരു മാസത്തോളം ജയിലില്‍ അടക്കുകയും ചെയ്തു.

ജോലി നഷ്ടമായി

ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കമ്പനിയിലേക്ക് തിരികെ ജോലിക്കായി എത്തിയ പ്രസാദ് കുമാറിനെ, ഇനി സ്ഥാപനത്തില്‍ തുടരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. 

കമ്പനിയുടെ വാഹനം ഉപയോഗിച്ച്‌ ആളുകളെ കയറ്റി ടാക്സി സർവീസ് നടത്തിയെന്ന ആരോപണം ചുമത്തി, സൗദി തൊഴില്‍ നിയമത്തിലെ ആർട്ടിക്കിള്‍ 80 ചൂണ്ടിക്കാട്ടി, ബാക്കി ശമ്പളവും സർവീസ് മണിയും നല്‍കാതെ കമ്പനി പുറത്താക്കി. 

തുടർന്ന് മറ്റ് ജോലികള്‍ കണ്ടെത്താൻ കഴിയാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രസാദ്, ഏറെ പ്രയാസം അനുഭവിക്കുകയും ഇന്ത്യൻ എംബസിയെ സമീപിക്കുന്നതിനായി റിയാദിലെത്തുകയും ചെയ്തു. 

സഹായം തേടി കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുകയും കേളിയുടെ ഇടപെടലിന്റെ ഫലമായി എക്സിറ്റ് നടപടികള്‍ പൂർത്തിയാക്കുകയും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് കേളി നല്‍കുകയും ചെയ്തു.

പ്രവാസികളുടെ ശ്രദ്ധയ്ക്ക്

ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും, അപരിചിതരായ ആളുകളെ വാഹനത്തില്‍ കയറ്റുന്ന പതിവ് പല പ്രവാസികളിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സംഭവത്തില്‍ ഇടപെട്ട കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റി പ്രവർത്തകൻ ചൂണ്ടിക്കാട്ടുന്നു. 

രേഖകളില്ലാത്ത യാത്രക്കാരെ അറിയാതെ വാഹനത്തില്‍ കയറ്റിയതിന്റെ പേരില്‍ നിരവധി പേർ ഇത്തരത്തില്‍ പൊലീസ് കേസുകളിലും ജയിലിലും കുടുങ്ങിയ സംഭവങ്ങള്‍ ഇതിനു മുമ്പും പല തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

പ്രവാസികള്‍ നിയമങ്ങളെക്കുറിച്ച്‌ കൂടുതല്‍ ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകതയും, ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പുമാണ് ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നത്.

വളരെ പുതിയ വളരെ പഴയ