മനാമ: ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കി ഇറാൻ. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ അപാർട്മെന്റുകൾക്കും രണ്ട് ഹോട്ടലുകൾക്കും നേരെ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ മാഅമീറിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ എണ്ണ ശുദ്ധീകരണശാലയ്ക്ക് തീപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനവാസ മേഖലകളെ ലക്ഷ്യമിട്ടുള്ള പുതിയ നീക്കം.
അതേസമയം, സൗദി അറേബ്യയ്ക്ക് നേരെ ഇറാൻ തൊടുത്ത മൂന്ന് ബാലിസ്റ്റിക് മിസൈലുകളെ തങ്ങൾ വിജയകരമായി തകർത്തുവെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രിൻസ് സുൽത്താൻ വ്യോമത്താവളം ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയാണ് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തത്. മേഖലയിൽ സംഘർഷാവസ്ഥ പാരമ്യത്തിലെത്തിയിരിക്കുകയാണ്.

