യു എ ഇ: ഗള്‍ഫ് രാജ്യങ്ങളിലെ പാലങ്ങള്‍ ആക്രമിക്കുമെന്ന് ഇറാൻ സൈന്യം. കുവൈത്തിലെയും സൗദി അറേബ്യലെയും യു എ ഇ-യിലെയും ജോർദാനിലെയും പാലങ്ങള്‍ ആക്രമിക്കുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നല്‍കി.
കുവൈത്തിലെ ഷെയ്ഖ് ജാബർ അല്‍-അഹമ്മദ് അല്‍-സബാഹ് കടല്‍പ്പാലം, സൗദി അറേബ്യയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, ജോർദാനിലെ കിംഗ് ഹുസൈൻ പാലം, ഡാമിയ പാലം, അബ്ദുണ്‍ പാലം എന്നിവ ആക്രമിക്കുമെന്നാണ് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്.
ടെഹ്‌റാനിലെ പാലം തകർത്തതിന്റെ പ്രതികാരമായാണ് നടപടി. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരമുള്ള കറാജിലെ ബി-1 പാലം ഇന്നലെ ഇസ്രായേൽ ആക്രമിച്ചിരുന്നു.
അതേ സമയം, ബഹ്‌റൈനിലും കുവൈറ്റിലും പുലർച്ചെ രണ്ടു തവണ ആക്രമണ ശ്രമം ഉണ്ടായി. പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എൻ രക്ഷാ സമിതിയില്‍ പൊരിഞ്ഞ പോര് കടുക്കുകയാണ്. അമേരിക്കയും ഇസ്രയേലും ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.
പാശ്ചാത്യ രാജ്യങ്ങളാണ് പ്രദേശത്ത് അസ്ഥിരാവസ്ഥയുണ്ടാക്കിയതെന്ന് റഷ്യയുടെ യു എൻ അംബാസഡർ വാസിലി നെബെൻസിയ വിമർശിച്ചു.
പ്രകോപനമില്ലാതെയാണ് അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയതെന്നും റഷ്യൻ അംബാസഡർ. യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും റഷ്യൻ അംബാസഡർ.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്കയും ഇസ്രയേലും നടത്തിയതെന്ന് ചൈനയുടെ യു എൻ അംബാസഡർ ഫു കോങ് വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ക്കു മേലുള്ള ഇറാന്റെ ആക്രമണങ്ങളെ ചൈന അപലപിച്ചു. ഇറാനെ നിശിതമായി യു എന്നിലെ അമേരിക്കൻ സ്ഥാനപതി മൈക്ക് വാള്‍ട്‌സ് വിമർശിച്ചു.
ലോക സമ്പദ് വ്യവസ്ഥയെ ബന്ദികളാക്കാൻ ഇറാന് അവകാശമില്ലെന്ന് മൈക്ക് വാള്‍ട്‌സ് പറഞ്ഞു.

