റിയാദ് / മനാമ: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടുണ്ടായ വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന തകർത്തു. ചൊവ്വാഴ്ച പുലർച്ചെ മേഖലയിലേക്ക് തൊടുത്തുവിട്ട 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളുമാണ് തടയുകയും നശിപ്പിക്കുകയും ചെയ്തതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
മിസൈൽ അവശിഷ്ടങ്ങൾ ചില ഊർജ നിലയങ്ങൾക്ക് സമീപം പതിച്ചിട്ടുണ്ട്. ഇതിനെത്തുടർന്നുള്ള നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരികയാണ്. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലത്തിലൂടെയുള്ള വാഹന ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു.
സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ് നടപടിയെന്ന് കിംഗ് ഫഹദ് കോസ്‌വേ ജനറൽ അതോറിറ്റി വ്യക്തമാക്കി. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന പാതയാണിത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

