സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ വിട്ടുനിന്നേക്കുമെന്ന സൂചനകൾക്കിടെ നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഉടൻ സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ ഇറാനെതിരെയുള്ള നാവിക ഉപരോധം അവസാനിപ്പിക്കില്ലെന്നും ഇത് ആ രാജ്യത്തെ പൂർണ്ണമായും തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കരാർ ഉണ്ടാകുന്നത് വരെ ഉപരോധം തുടരുമെന്നും പ്രതിദിനം 50 കോടി ഡോളർ വീതമാണ് ഇറാന് നഷ്ടപ്പെടുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായി കരാറിൽ ഏർപ്പെടാൻ തന്റെ മേൽ യാതൊരുവിധ സമ്മർദ്ദവുമില്ലെന്നും യുഎസ് സൈന്യം മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് ട്രംപിന്റെ അവകാശവാദം.
ഇറാനെതിരായ സൈനിക നടപടിക്ക് ഇസ്രയേൽ പ്രേരിപ്പിച്ചെന്ന റിപ്പോർട്ടുകൾ ട്രംപ് തള്ളി. ആണവായുധങ്ങൾ നിർമ്മിക്കാൻ ഇറാനെ അനുവദിക്കില്ലെന്ന തന്റെ നിലപാടാണ് നീക്കങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നേതാക്കൾ മികച്ചതാണെങ്കിൽ ഇറാന് സമൃദ്ധമായ ഭാവി ഉണ്ടാകുമെന്നും വെനസ്വേലയിലേതുപോലെ ഇറാന്റെ ഫലവും അതിശയകരമായിരിക്കുമെന്നും ട്രംപ് കുറിച്ചു.

