ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്


വാഷിംഗ്ടൺ: സ്ഥിര താമസത്തിനുള്ള (ഗ്രീന്‍ കാര്‍ഡ്) അപേക്ഷകള്‍ പരിഗണനയിലിരിക്കുമ്പോള്‍ ഭൂരിഭാഗം അപേക്ഷകരും യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിട്ടു പോകേണ്ടതില്ലെന്ന് വ്യക്തമാക്കി യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി.

അടുത്തിടെ പുറത്തിറങ്ങിയ കുടിയേറ്റ നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് അധികൃതരുടെ ഈ പുതിയ വിശദീകരണം.

അസാധാരണമായ സാഹചര്യങ്ങളിലൊഴികെ, ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതു വരെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയതാണ് കുടിയേറ്റക്കാര്‍ക്കും തൊഴിലുടമകള്‍ക്കും ഇമിഗ്രേഷന്‍ അഭിഭാഷകര്‍ക്കുമിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചത്.

എന്നാല്‍, നിലവിലുള്ള നയങ്ങളില്‍ യാതൊരു വിധ വലിയ മാറ്റങ്ങളും വരുത്തിയിട്ടില്ലെന്ന് ഡിഎച്ച്‌എസ് വ്യക്തമാക്കിയിട്ടുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അപേക്ഷകര്‍ യു.എസിന് പുറത്തുനിന്നാണോ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് എന്ന് ഓരോ അപേക്ഷയും വ്യക്തിഗതമായി പരിശോധിച്ച്‌ തീരുമാനിക്കാനുള്ള അധികാരം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പണ്ടുമുതലേ ഉണ്ടെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.

നിലവിലെ സംവിധാനമനുസരിച്ച്‌, യോഗ്യരായ കുടിയേറ്റക്കാര്‍ക്ക് യു.എസില്‍ തുടര്‍ന്നു കൊണ്ട് തന്നെ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ സാധിക്കുന്ന 'അഡ്ജസ്റ്റ്‌മെന്റ് ഓഫ് സ്റ്റേറ്റസ്' എന്ന രീതിയാണ് പിന്തുടരുന്നത്. സാധാരണയായി ഒരു തൊഴിലുടമയോ അടുത്ത കുടുംബാംഗമോ ആണ് ഇങ്ങനെയുള്ള അപേക്ഷകരെ സ്‌പോണ്‍സര്‍ ചെയ്യുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി, താല്‍ക്കാലിക വിസയിലുള്ളവര്‍ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന് യു.എസ്.സി.ഐ.എസ് വക്താവ് സാക് കെയ്ലര്‍ പ്രസ്താവിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. നിയമത്തിലെ ലൂപ്പ്‌ഹോളുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നയമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഗ്രീന്‍ കാര്‍ഡ് അപേക്ഷ നിരസിക്കപ്പെട്ടതിന് ശേഷം നിയമ വിരുദ്ധമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2024-ല്‍ ഏകദേശം 1.4 ദശലക്ഷം ഗ്രീന്‍ കാര്‍ഡുകളാണ് യു.എസ് അനുവദിച്ചത്. 

ഇതില്‍ വലിയൊരു പങ്കും യു.എസിനുള്ളില്‍ നിന്ന് തന്നെ അപേക്ഷിച്ചവര്‍ക്കായിരുന്നു. അതുകൊണ്ടു തന്നെ പുതിയ നിര്‍ദ്ദേശം വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും കുടിയേറ്റ സമൂഹങ്ങള്‍ക്കും വലിയ തിരിച്ചടിയാകുമെന്ന് കരുതിയിരുന്നു.

എന്നാല്‍, സാമ്പത്തിക നേട്ടമുണ്ടാക്കുന്നവരോ അല്ലെങ്കില്‍ രാജ്യതാത്പര്യങ്ങള്‍ക്ക് ഉതകുന്നവരോ ആയ അപേക്ഷകര്‍ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ യു.എസില്‍ തുടരാന്‍ അനുവാദമുണ്ടായിരിക്കുമെന്ന് കെയ്ലര്‍ പിന്നീട് തിരുത്തി. 

മേയ് 21-ലെ മെമ്മോറാണ്ടം പ്രധാനമായും ആശങ്കയിലാഴ്‌ത്തിയത് എഫ്-1 (എ1) സ്റ്റുഡന്റ് വിസയിലുള്ളവരെയും ടൂറിസ്റ്റ് വിസയിലുള്ളവരെയുമായിരുന്നു. അപേക്ഷകള്‍ നിലവിലിരിക്കെ രാജ്യം വിടേണ്ടി വരുമോ എന്ന ഭീതിയിലായിരുന്നു ഇവര്‍.

എച്ച്‌-1ബി വിസയുള്ളവരെയും ഈ പ്രഖ്യാപനം ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എച്ച്‌-1ബി വിസ ലഭിക്കുന്നവരില്‍ 70 ശതമാനത്തോളം പേര്‍ ഇന്ത്യക്കാരായതിനാല്‍ ഇന്ത്യന്‍ സമൂഹത്തെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. 

എന്നാല്‍, എച്ച്‌-1ബി ജീവനക്കാര്‍ക്ക് പുതിയ വിശദീകരണത്തിലൂടെ വലിയ പരിരക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എച്ച്‌-1ബി പ്രോഗ്രാം 'ഡ്യുവല്‍ ഇന്റന്റ്' എന്ന തത്ത്വത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത്, വിസയുള്ളവര്‍ക്ക് താല്‍ക്കാലികമായി യു.എസില്‍ ജോലി ചെയ്യുന്നതിനൊപ്പം തന്നെ സ്ഥിരതാമസത്തിനുള്ള (ഗ്രീന്‍ കാര്‍ഡ്) അപേക്ഷകളുമായി മുന്നോട്ട് പോകാനും നിയമപരമായ അനുമതിയുണ്ട്. 

ഈ വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഗ്രീന്‍ കാര്‍ഡ് നിയമങ്ങള്‍ കര്‍ശനമാക്കിയാലും എച്ച്‌-1ബി വിസയുള്ളവരെ അത് കാര്യമായി ബാധിക്കില്ലെന്ന് ഇമിഗ്രേഷന്‍ വിദഗ്ധര്‍ വിലയിരുത്തുന്നു.

വളരെ പുതിയ വളരെ പഴയ