കുവൈത്ത്: സബ്സിഡി വാട്ടർ റീഫില്‍ കാർഡുകള്‍ അനധികൃതമായി വില്‍പ്പന നടത്തിയതിന് ഏഷ്യൻ സ്വദേശികളായ മൂന്ന് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
വൈദ്യുതി-ജല മന്ത്രാലയം നല്‍കുന്ന കാർഡുകള്‍ അനധികൃതമായി വില്‍ക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ 250 വാട്ടർ കാർഡുകള്‍, നിരവധി ശേഖരണ ഇൻവോയിസുകള്‍, ബാങ്ക് രേഖകള്‍ എന്നിവ പ്രതികളില്‍ നിന്ന് അധികൃതർ പിടിച്ചെടുത്തു.
ഈ കാർഡുകള്‍ വ്യക്തികള്‍ക്കും ടാങ്കർ ഉടമകള്‍ക്കും അവരുടെ ഉപയോഗത്തിനായി മാത്രമാണ് നല്‍കുന്നത്. വില്‍പ്പനയ്ക്ക് അനുവദനീയമല്ല.
പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. സർക്കാർ സബ്സിഡി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
