ഖത്തറിനെ തകർത്ത് ബോസ്നിയ; ഫിഫ ലോകകപ്പിൽ നിന്ന് ഖത്തർ പുറത്തേക്ക്

 


ദോഹ: ലോകകപ്പ് ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഖത്തറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബോസ്നിയ-ഹെർസഗോവിന. ഇതോടെ 2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ ഖത്തർ ടൂർണമെന്റിൽ നിന്ന് പുറത്തായി. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബോസ്നിയക്ക് മുന്നിൽ ഖത്തറിന് ഫോമിലേക്കുയരാൻ സാധിച്ചില്ല. ഹസ്സൻ അൽ ഹെയ്‌ദോസ് ആണ് ഖത്തറിന്റെ ആശ്വാസ ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കത്തിൽ പ്രതിരോധിച്ചു നിന്ന ബോസ്നിയ 42-ാം മിനിറ്റിൽ കെരിം അലാജ്‌ബെഗോവിച്ചിലൂടെ ആദ്യ ഗോൾ നേടി. ഇതിനു മുൻപ് 34-ാം മിനിറ്റിൽ ഖത്തർ താരം മഹമൂദ് ഇബ്രാഹിം അബുനാദയുടെ കാലിൽ തട്ടി പന്ത് സ്വന്തം പോസ്റ്റിലേക്ക് കയറിയത് ബോസ്നിയയുടെ ലീഡ് ഉയർത്തിയിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ 80-ാം മിനിറ്റിൽ എർമിൻ മഹ്മിച് നേടിയ തകർപ്പൻ ഗോളിലൂടെ ബോസ്നിയ തങ്ങളുടെ വിജയം പൂർണ്ണമാക്കി.

കഴിഞ്ഞ മത്സരത്തിൽ കാനഡയോട് ആറ് ഗോളിന് പരാജയപ്പെട്ട ഖത്തർ ഈ മത്സരത്തിൽ ഭേദപ്പെട്ട കളി പുറത്തെടുത്തെങ്കിലും ബോസ്നിയൻ കരുത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു. ഈ വിജയത്തോടെ നാല് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ബോസ്നിയക്ക്, മികച്ച മൂന്നാം സ്ഥാനക്കാരായി ചരിത്രത്തിലാദ്യമായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടാനുള്ള സാധ്യതകൾ സജീവമാണ്. തുടർച്ചയായ പരാജയങ്ങളോടെ കേവലം ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായാണ് ഖത്തർ മടങ്ങുന്നത്.

വളരെ പുതിയ വളരെ പഴയ