അബുദാബി: ഈ മാസം ഇന്ത്യയിലേയ്ക്ക് പോകാനിരിക്കുന്നവർക്ക് നൂറുകണക്കിന് ദിർഹം ലാഭിക്കാം. റിട്ടേണ്‍ ടിക്കറ്റിന് 30 ശതമാനം വരെ നിരക്ക് കുറഞ്ഞിരിക്കുകയാണ്.
വടക്കേ ഇന്ത്യയിലേയ്ക്കുള്ള യാത്രക്കാർക്കാണ് ആയിരം ദിർഹം വരെ നിരക്ക് കുറവുള്ളത്. അതേസമയം, തെക്കേ ഇന്ത്യൻ നഗരങ്ങളില്‍ ഇപ്പോഴും ടിക്കറ്റ് നിരക്ക് ഉയർന്നുതന്നെയാണ്.
ജൂലായില്‍ മാത്രമായിരിക്കും കുറഞ്ഞ നിരക്കുണ്ടായിരിക്കുകയെന്നും ഓഗസ്റ്റോടെ വർദ്ധിക്കാനാണ് സാദ്ധ്യതയെന്നും ട്രാവല്‍ ഏജന്റുമാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം കർണാടകയില്‍ നിരക്ക് കുറവുള്ളതായും ഏജന്റുമാർ പറയുന്നു.
ദുബായിലേക്കാളും അബുദാബിയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് ടിക്കറ്റ് നിരക്ക് കുറവുള്ളത്. ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേയ്ക്കും നിരക്ക് കുറവുണ്ട്. ഏഴു മുതല്‍ പത്തു ദിവസത്തേക്കാണ് ഇന്ത്യയിലേയ്ക്ക് പോകുന്നതെങ്കില്‍ 1080 ദിർഹം മുതലാണ് റിട്ടേണ്‍ ടിക്കറ്റിന് നിരക്ക്.
നഗരവും ടിക്കറ്റ് നിരക്കും
അഹമ്മദാബാദ് - 1029 ദിർഹം മുതല്‍
ന്യൂഡല്‍ഹി - 1041 ദിർഹം മുതല്‍
മുംബയ് - 1074 ദിർഹം മുതല്‍
പൂനെ - 1114 ദിർഹം മുതല്‍
ബംഗളൂരു - 1389 ദിർഹം മുതല്‍
കോഴിക്കോട് - 1578 ദിർഹം മുതല്‍
മംഗളൂരു - 1928 ദിർഹം മുതല്‍
വേനല്‍ക്കാലത്തെ തിരക്കൊഴിഞ്ഞതാണ് നിരക്കുകള്‍ കുറയാൻ കാരണമെന്ന് ട്രാവല്‍ ഏജന്റുമാർ പറയുന്നു. എന്നാല്‍ സ്കൂളുകള്‍ വീണ്ടും തുറക്കുന്നതിന് മുമ്പ് കൂടുതല്‍ കുടുംബങ്ങള്‍ യാത്ര ചെയ്യുന്നതിനാലും ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ ഡിമാൻഡ് വർദ്ധിക്കുന്നതിനാലും ഓഗസ്റ്റില്‍ ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഉയരുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
