ദുബായ്: കടുത്ത ചൂടിൽ വേവുന്ന യുഎഇയിൽ ആശ്വാസമായി വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എൻസിഎം) പ്രവചനം.
തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്‌ഥയും മഴയും പ്രതീക്ഷിക്കാം.
കിഴക്കൻ, പടിഞ്ഞാറൻ, തെക്കൻ മേഖലകളിലാണ് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത കൂടുതൽ. വേനൽച്ചൂട് ഉച്ചസ്ഥായിയിൽ നിൽക്കുന്ന ഈ സമയത്ത് മഴയെത്തുന്നത് അപ്രതീക്ഷിതമാണെങ്കിലും ആഗോളതലത്തിൽ വീശിയടിക്കുന്ന 'എൽ നിനോ' പ്രതിഭാസമാണ് ഇതിന് കാരണമാകുന്നത്.
അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടാൻ ഇത് കാരണമാകുമെങ്കിലും ഊഷ്മാവിൽ വലിയ കുറവുണ്ടാകില്ല.
ഇന്ന് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 45 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചപരിധി കുറഞ്ഞേക്കാം.
ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. നാളെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴ പെയ്തേക്കും. കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോ മീറ്റർ വരെയാകാം.
ശനി, ഞായർ ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കിഴക്കൻ, തെക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷവും മഴസാധ്യതയും തുടരും.
തീരദേശങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെടാം.
ജാഗ്രതാ നിർദേശങ്ങളുമായി അധികൃതർ മഴ ലഭിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. വാഹനം ഓടിക്കുന്നവർ വേഗപരിധി പാലിച്ച് ശ്രദ്ധയോടെ വാഹനമോടിക്കണം.
ശക്തമായ മഴയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലെ വാദികളിലേക്കും താഴ്‌വരകളിലേക്കും പോകരുതെന്ന് വിനോദ സഞ്ചാരികൾക്കും യാത്രക്കാർക്കും നിർദേശമുണ്ട്.
കാലാവസ്ഥാ വ്യതിയാനങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി മാത്രം അറിയണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കാലാവസ്ഥാ കേന്ദ്രം അഭ്യർഥിച്ചു.
