തെഹ്റാൻ: ഇറാൻ യു.എസിനേക്കാൾ കരുത്തരാണെന്ന് ബോധ്യമായ സാഹചര്യത്തിൽ അമേരിക്കയുമായുള്ള മാസങ്ങൾ നീണ്ട സംഘർഷത്തിന് അന്ത്യം കുറിക്കേണ്ട സമയമാണിതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ. ഇറാൻ ശക്തിയും അന്തസ്സുമുള്ള നിലയിലായിരിക്കെ യുദ്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും ലോകം മുഴുവൻ ഇറാന്റെ വിജയം അംഗീകരിക്കുന്നുവെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു.
എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളും ലംഘിച്ചുകൊണ്ട് അമേരിക്ക ഇറാന്റെ വിദ്യാലയങ്ങൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തിയെന്നും ഇത് ലോകമെമ്പാടും അമേരിക്ക വെറുക്കപ്പെടുന്നവരാണെന്ന് അടിവരയിടുന്നതായും അദ്ദേഹം ആരോപിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ജൂണിൽ അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രം ഇറാന്റെ പരാജയമല്ലെന്നും കീഴടങ്ങലിനെ സൂചിപ്പിക്കുന്ന വ്യവസ്ഥകളൊന്നും ഇതിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ അംഗീകാരം നൽകിയിരുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് വിട്ടുവീഴ്ചകൾ ചെയ്തുവെന്ന് ആരോപിച്ച് ഇറാൻ പാർലമെന്റിലെ തീവ്ര നിലപാടുകാർ കരാറിനെ വിമർശിച്ചിരുന്നു. അതേസമയം, ഇറാൻ കൂടുതൽ കരുത്ത് അവകാശപ്പെടുമ്പോൾ, സമ്മർദ്ദം ശക്തമാക്കുന്നതിനായി പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
