നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ശക്തമാക്കി. ദുരന്തമേഖലകളിൽ ഏകദേശം 2,000 സൈനികരെയാണ് രക്ഷാപ്രവർത്തനത്തിനായി നിലവിൽ വിന്യസിച്ചിരിക്കുന്നത്. രസുവ, നുവാകോട്ട് എന്നീ ജില്ലകളിലാണ് കൂടുതൽ സേനാംഗങ്ങൾ ക്യാമ്പ് ചെയ്ത് പ്രവർത്തനം നടത്തുന്നത്.
ഇതുവരെ 123 പേരെ രക്ഷാസേന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇതിൽ 21 ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നുണ്ട്. അതേസമയം മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം വേഗത്തിൽ ഉയരുകയാണ്. ഇതുവരെ 165 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു. നേപ്പാളിലെ ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 826 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരിൽ 529 പേർ വിനോദസഞ്ചാരികളാണെന്നാണ് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്.
