ജിദ്ദ - ഈ വർഷം രണ്ടാം പാദത്തിൽ വാണിജ്യ വഞ്ചനയും ബിനാമി ബിസിനസ് പ്രവണതയും തടയാനും നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടികളെടുക്കാനും ശ്രമിച്ച് സൗദിയിലെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന 1,79,000 ലേറെ വ്യാപാര സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയം പരിശോധനകൾ നടത്തി
ബിനാമി ബിസിനസ് വിരുദ്ധ നിയമം ലംഘിച്ചവർക്ക് മൂന്നു മാസത്തിനിടെ 21.8 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി. ബിനാമി ബിസിനസ് സംശയിച്ച് 8,007 സ്ഥാപനങ്ങളിലാണ് മൂന്നു മാസത്തിനിടെ പരിശോധനകൾ നടത്തിയത്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 6,573 സ്ഥാപനങ്ങളിലും 1,434 കമ്പനികളിലും പരിശോധനകൾ നടത്തി. ഇതിനിടെ ബിനാമി സ്ഥാപനങ്ങളാണെന്ന് സംശയിക്കുന്ന 230 സ്ഥാപനങ്ങൾ കണ്ടെത്തി.
വിപണി നിയമങ്ങൾ ലംഘിച്ച 19 സ്ഥാപനങ്ങൾക്കെതിരെയും നടപടികൾ സ്വീകരിച്ചു. പരിശോധനകൾക്കിടെ ഇഖാമ, തൊഴിൽ നിയമ ലംഘനങ്ങളും ഇ-പെയ്മെന്റ് സംവിധാനങ്ങൾ ഇല്ലാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളും കണ്ടെത്തി. ബിനാമി സ്ഥാപനങ്ങളാണെന്ന് സംശയിക്കുന്ന 1,704 സ്ഥാപനങ്ങൾക്കെതിരെ മൂന്നു മാസത്തിനിടെ മന്ത്രാലയത്തിന് പരാതികൾ ലഭിച്ചു. ഇതിൽ 147 സ്ഥാപനങ്ങൾക്കെതിരായ കേസുകൾ ബിനാമി വിരുദ്ധ നിയമ ലംഘനങ്ങൾ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് കൈമാറി. 13 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.
വാണിജ്യ വഞ്ചന തടാനുള്ള ശ്രമങ്ങളുടെ ഭാഗമായി 1,71,000 ലേറെ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. 18 ലക്ഷം പേക്കറ്റ് വ്യാജ ഉൽപന്നങ്ങളും കാലാവധി തീർന്ന ഉൽപന്നങ്ങളും പരിശോധനകൾക്കിടെ പിടികൂടി. വാണിജ്യ വഞ്ചനയുമായി ബന്ധപ്പെട്ട 12 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
നിയമ, വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇക്കാലയളവിൽ ഓൺലൈൻ സ്റ്റോറുകളിൽ 7,000 ലേറെ ഇലക്ട്രോണിക് പരിശോധനകൾ നടത്തി. മൂന്നു മാസത്തിനിടെ 6,406 പുതിയ ഓൺലൈൻ സ്‌റ്റോറുകൾ ബിസിനസ് പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്തു. മൂന്നു മാസത്തിനിടെ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ലഭിച്ച 1,66,000 ലേറെ പരാതികൾ മന്ത്രാലയം പരിഹരിച്ചു.
പരാതികൾക്കെല്ലാം ഒരു ദിവസത്തിനകം പരിഹാരം കണ്ടു. വാണിജ്യ മന്ത്രാലയത്തിൻ്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യങ്ങളെ കുറിച്ച് 17,000 ലേറെ പരാതികളും മൂന്നു മാസത്തിനിടെ ലഭിച്ചു.
രണ്ടാം പാദത്തിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഓൺലൈൻ സ്റ്റോറുകൾക്കെതിരെ ആയിരുന്നു. രണ്ടാം സ്ഥാനത്ത് സ്ഥാപനങ്ങളും ഉപയോക്താക്കളും തമ്മിലുണ്ടാക്കിയ കരാറിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട ഭിന്നതകളെ കുറിച്ച പരാതികളും മൂന്നാം സ്ഥാനത്ത് ഉൽപന്നങ്ങൾ മാറ്റിനൽകലും തിരിച്ചെടുക്കലുമായും ബന്ധപ്പെട്ട നയങ്ങൾ പാലിക്കാത്തതിനെ കുറിച്ച പരാതികളുമായിരുന്നു.