കുവൈത്ത് സിറ്റി: ഈ വർഷം മെയ്, ജൂണ്‍ മാസങ്ങളിലായി ഏകദേശം 6,300 പ്രവാസികളെ നാടുകടത്തുന്ന നടപടികള്‍ ആഭ്യന്തര മന്ത്രാലയത്തിലെ കറക്ഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടറിലെ ഡിപോർട്ടേഷൻ ആൻഡ് ഡിറ്റൻഷൻ വിഭാഗം പൂർത്തിയാക്കി.
താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച പ്രവാസികളെ അവരുടെ മാതൃ രാജ്യങ്ങളിലേക്ക് വേഗത്തില്‍ നാടുകടത്താനുള്ള വകുപ്പിന്റെ നിലവിലുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങള്‍ കൈമാറിയ പ്രവാസികളെ നാടു കടത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാൻ വകുപ്പ് പരിശ്രമിക്കുന്നത് തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇക്കൂട്ടത്തില്‍ ചിലർക്ക് ജുഡീഷ്യല്‍ വിധികള്‍ ബാധകമാണ്. നാടു കടത്തല്‍ നടപടികള്‍ പൂർത്തിയാകുന്നത് വരെ താല്‍ക്കാലിക തടങ്കലില്‍ കഴിയുന്ന നിയമ ലംഘകർക്ക് മാനുഷിക പിന്തുണയും മറ്റ് ആവശ്യങ്ങളും നല്‍കിക്കൊണ്ട് നടപടികള്‍ വേഗത്തിലാക്കാൻ വകുപ്പ് പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തുടനീളം നടക്കുന്ന സുരക്ഷാ പരിശോധനകളില്‍ പിടിയിലാകുന്ന നിയമ വിരുദ്ധ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള താമസ, തൊഴില്‍ നിയമ ലംഘകരെ മന്ത്രാലയത്തിലെ ഫീല്‍ഡ് സെക്ടറുകള്‍ ഡിപോർട്ടേഷൻ വിഭാഗത്തിലേക്ക് കൈമാറുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.