ഷാര്‍ജയില്‍ ഒന്നര വയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി


ഷാർജ: മലയാളി യുവതിയേയും മകളെയും ഷാർജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷിന്റെ ഭാര്യ വിപഞ്ചിക മണിയൻ (33), ഒന്നര വയസുകാരിയായ മകള്‍ വൈഭവിയുമാണ് മരിച്ചത്.

മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സൂചന.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അല്‍ നഹ്ദയിലെ ഫ്ളാറ്റിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ കമ്പനിയിലെ എച്ച്‌ ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്യുന്നത്. 

ഭർത്താവ് നിതീഷ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയറാണ്. ഇരുവരും അകന്നാണ് താമസിക്കുന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും വിവാഹ മോചനത്തിന് സമ്മർദം ചെലുത്തിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. വിവാഹ മോചനം നടന്നാല്‍ പിന്നെ താൻ ജീവിച്ചിരിക്കില്ലെന്ന് വിപഞ്ചിക വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറഞ്ഞിരുന്നെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയത്. സംഭവക്കെുറിച്ച്‌ വിശദമായി അന്വേഷിക്കാൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

നിലവില്‍ മൃതദേഹം ഷാർജ അല്‍ ഖാസിമി ആശുപത്രിയിലെ മോർച്ചറിയിലാണ് ഉള്ളത്. നാട്ടിലേക്ക് കൊണ്ടു പോകാനാണ് ബന്ധുക്കളുടെ തീരുമാനം. 

എന്നാല്‍ മകളുടെ മൃതദേഹം ഷാർജയില്‍ തന്നെ സംസ്‌കരിക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒത്തു തീർപ്പായ ശേഷമേ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയുള്ളൂ.

വളരെ പുതിയ വളരെ പഴയ