കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിന്റെ ഇരകൾ അവയവ ദാനത്തിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായി ഡോക്ടർമാർ പറഞ്ഞു.
മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരുടെ അവയവങ്ങൾ ഇതര രോഗികൾക്ക് മാറ്റിവെച്ചതായി കെടിവിക്ക് നൽകിയ അഭിമുഖത്തിൽ, പ്രമുഖ ട്രാൻസ്പ്ലാൻറ് സർജനും കുവൈത്തിലെ അവയവ മാറ്റിവയ്ക്കൽ കേന്ദ്രത്തിന്റെ ചെയർമാനുമായ ഡോ. മുസ്തഫ അൽ-മൗസവി പറഞ്ഞു.
വിഷമദ്യ ദുരന്തത്തിന്റെ ഇരകളുടെ കുടുംബങ്ങളെ ബന്ധപ്പെട്ട് അംഗീകാരം നേടിയ ശേഷമായിരുന്നു അവയവ കൈമാറ്റം. ഏകദേശം 20 പേരെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്ന് ഡോ. മുസ്തഫ പറഞ്ഞു.
'ചിലർക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. മറ്റു ചിലർക്ക് ഹൃദയാഘാതം സംഭവിച്ചു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരുടെ കുടുംബങ്ങളെ ഞങ്ങൾ ബന്ധപ്പെടുകയും പത്ത് അവയവങ്ങൾ മാറ്റി വെക്കാൻ അനുമതി നേടുകയും ചെയ്തു.
വൃക്കകൾ, ഹൃദയങ്ങൾ, കരളുകൾ, ശ്വാസകോശങ്ങൾ എന്നിവയാണ് ശേഖരിച്ചത്' ഡോ. മുസ്തഫ അൽ-മൗസവി സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. പരിശോധനയ്ക്ക് ശേഷം പ്രവർത്തനക്ഷമമല്ലെന്ന് കണക്കാക്കിയ ശ്വാസകോശം ഒഴികെയുള്ള എല്ലാ അവയവങ്ങളും മാറ്റിവച്ചു.