'ജി.സി.സി റെയില്‍വേ' പദ്ധതി: യു.എ.ഇ, സൗദി ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച്‌ റെയില്‍വേ


ദുബായ്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബൃഹത്തായ 'ജി.സി.സി റെയില്‍വേ' പദ്ധതി 2030 ഡിസംബറോടെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.

യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ആറ് രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ഈ റെയില്‍ ശൃംഖല, മേഖലയിലെ ഗതാഗത-വാണിജ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

ഏകദേശം 2,177 കിലോമീറ്റർ നീളത്തിലാകും റെയില്‍ പാത നിർമ്മിക്കുക. കുവൈത്തില്‍ നിന്ന് തുടങ്ങി ഒമാനിലെ മസ്‌കറ്റില്‍ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

• ബന്ധിപ്പിക്കുന്ന രാജ്യങ്ങള്‍: യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ.

• പൂർത്തീകരണ ലക്ഷ്യം: 2030 ഡിസംബർ.

• പാതയുടെ ഏകദേശ ദൂരം: 2,177 കിലോമീറ്റർ.

• പാസഞ്ചർ ട്രെയിനുകളുടെ വേഗത: മണിക്കൂറില്‍ 200 കിലോമീറ്ററില്‍ അധികം.

• ചരക്ക് ട്രെയിനുകളുടെ വേഗത: മണിക്കൂറില്‍ 80 മുതല്‍ 120 കിലോമീറ്റർ വരെ.

ജി.സി.സി റെയില്‍വേ പൂർത്തിയാകുന്നതോടെ രാജ്യങ്ങള്‍ തമ്മിലുള്ള ചരക്ക് നീക്കം കൂടുതല്‍ എളുപ്പമാവുകയും വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യും. ഇത് വ്യാപാരം വർധിപ്പിക്കുന്നതിനും ഗതാഗത ചെലവുകള്‍ കുറയ്ക്കുന്നതിനും സഹായിക്കും.

കൂടാതെ, അതിർത്തി കടന്നുള്ള വിനോദ സഞ്ചാരത്തിന് പദ്ധതി വലിയ ഉത്തേജനം നല്‍കുമെന്നും പ്രാദേശിക സമ്ബദ്വ്യവസ്ഥകളില്‍ വൻ മാറ്റങ്ങള്‍ വരുത്തുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

ജി.സി.സി രാജ്യങ്ങളിലെ പ്രധാന തുറമുഖങ്ങളെയും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളെയും റെയില്‍വേ പാത ബന്ധിപ്പിക്കും. യാത്രകള്‍ എളുപ്പമാവുന്നതോടെ സാധാരണക്കാരായ പ്രവാസികള്‍ക്കടക്കം വലിയ പ്രയോജനമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

പദ്ധതിയുടെ നിർമാണവും നടത്തിപ്പും ഗള്‍ഫ് രാജ്യങ്ങളിലുടനീളം നൂറുകണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

വളരെ പുതിയ വളരെ പഴയ