അബുദാബി: യുഎഇയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമായ ഷാർജയില്‍ പുതിയ ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി ഷാർജ പൊലീസ്.
നവംബർ ഒന്ന് മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. മോട്ടോർ ബൈക്കുകള്‍, ഹെവി വാഹനങ്ങള്‍, ബസുകള്‍ എന്നിവയുടെ ഗതാഗത നിയന്ത്രണം ഷാർജ പൊലീസ് ഏറ്റെടുക്കും. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നീക്കമെന്ന് ഷാർജ പൊലീസിന്റെ ജനറല്‍ കമാൻഡ് വ്യക്തമാക്കി.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പിന്തുണയോടെയാണ് പുതിയ ഗതാഗത സംവിധാനം നടപ്പിലാക്കുന്നത്. ചരക്ക് വാഹനങ്ങള്‍ക്കും ബസുകള്‍ക്കും ഡെലിവറി ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള മോട്ടോർ സൈക്കിളുകള്‍ക്കുമായി പ്രത്യേക പാതകള്‍ അനുവദിക്കുമെന്ന് ഷാർജ പൊലീസ് അറിയിച്ചു.
വലതു വശത്ത് ഏറ്റവും അറ്റത്തുള്ള പാത ചരക്ക് വാഹനങ്ങള്‍ക്കും ബസുകള്‍ക്കും മാത്രമായി നീക്കി വച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മോട്ടോർ ബൈക്ക് യാത്രക്കാർക്ക് ഇടതു വശത്തെ അറ്റത്തുള്ള അതിവേഗ പാതകള്‍ ഉപയോഗിക്കാൻ അനുവാദമില്ല.
നാലുവരി റോഡുകളില്‍ വലതു വശത്തെ ഏറ്റവും അറ്റത്തുള്ള രണ്ട് പാതകളില്‍ അവർക്ക് സഞ്ചരിക്കാം. മൂന്ന് വരി റോഡുകളില്‍, ഗതാഗത നിയമങ്ങള്‍ അനുസരിച്ച്, അവർക്ക് മദ്ധ്യഭാഗമോ വലത് പാതയോ ഉപയോഗിക്കാം. രണ്ട് വരി റോഡുകളില്‍ വലത് പാത മാത്രമേ ഉപയോഗിക്കാനാകൂ.
പുതിയ ഗതാഗത സംവിധാനം നിയന്ത്രിക്കുന്നതിനായി റഡാറുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങള്‍ 24 മണിക്കൂറും പ്രവർത്തിക്കും. നിയുക്ത റൂട്ടുകളും ഗതാഗത നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്മാർട്ട് ക്യാമറ സംവിധാനങ്ങള്‍ വിന്യസിക്കും.
ചരക്ക് വാഹനം നിർബന്ധിത റൂട്ട് പാലിച്ചില്ലെങ്കില്‍ 1,500 ദിർഹം പിഴയൊടുക്കേണ്ടി വരും. മാത്രമല്ല, 12 ട്രാഫിക് പോയിന്റുകള്‍ നഷ്ടമാവുകയും ചെയ്യും. ഡ്രൈവർമാർ ട്രാഫിക് അടയാളങ്ങളും നിർദ്ദേശങ്ങളും പാലിച്ചില്ലെങ്കില്‍ 500 ദിർഹം പിഴയും പുതിയ സംവിധാനത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
