അജ്മാൻ: കണ്ണൂർ ആറളം സ്വദേശിനിയും ഇൻഫ്ലുവൻസറുമായ ഹഫീസയുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പ്രചരിപ്പിച്ച സംഭവത്തില്‍ കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു.
ഷാർജയിലെ പ്രമുഖ കമ്പനിയില്‍ ജോലി ചെയ്യുന്ന ഹഫീസയുടെ ചിത്രങ്ങളാണ് രണ്ട് മസാജ് സെന്ററുകളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപകീർത്തികരമായ രീതിയില്‍ പ്രചരിച്ചത്.
അശ്ലീല കുറിപ്പുകളോടെയാണ് ഇൻസ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള ഹഫീസയുടെ ചിത്രങ്ങള്‍ പ്രതി പ്രചരിപ്പിച്ചത്.
തുടർന്ന് നിയമ നടപടികള്‍ക്കായി ഹഫീസ പല നിയമ സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഉയർന്ന ഫീസ് ആവശ്യപ്പെട്ടത് അവർക്ക് തടസമായി. ശേഷം, യുവതി യാബ് ലീഗല്‍ സർവീസസ് സിഇഒ സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത അദ്ദേഹം, ഈ നിയമ പോരാട്ടം സൗജന്യമായി ഏറ്റെടുത്തു. അജ്മാൻ പ്രോസിക്യൂഷൻ മുഖേന അജ്മാൻ പോലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്തു.
തുടർന്നുണ്ടായ അന്വേഷണത്തില്‍ പോലീസ് എതിർകക്ഷിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ കൂടുതല്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.

