റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഘട്ടം ഘട്ടമായുള്ള ടെർമിനല്‍ മാറ്റം ഇന്ന് മുതല്‍. സൗദി കമ്പനികളുടെ അന്താരാഷ്ട്ര വിമാനങ്ങള്‍ ഇന്ന് മുതല്‍ ടെർമിനല്‍ 1, 2 എന്നിവയില്‍ നിന്നാണ് പുറപ്പെടുക.
ഫെബ്രുവരി 25 വരെയാണ് ഘട്ടം ഘട്ടമായുള്ള ടെർമിനല്‍ മാറ്റം. 10 ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകള്‍ വിവിധ ടെർമിനലുകളിലേക്ക് മാറ്റും. ഫെബ്രുവരി 24 മുതല്‍ സൗദി കമ്പനികളുടെ ആഭ്യന്തര വിമാനങ്ങള്‍ ടെർമിനല്‍ നാലില്‍ നിന്ന് സർവീസ് നടത്തും.
ഫെബ്രുവരി 25 മുതല്‍ വിദേശ കമ്പനികളുടെ അന്താരാഷ്ട്ര വിമാനങ്ങള്‍ ടെർമിനല്‍ അഞ്ചില്‍ നിന്ന് സർവീസ് നടത്തും. അതേ ദിവസം തന്നെ സൗദി കമ്പനികളുടെ ആഭ്യന്തര വിമാന സർവീസുകള്‍ക്കായി മൂന്ന്, നാല് ടെർമിനലുകള്‍ ലയിപ്പിക്കും.
സൗദിയ, ഫ്ലൈനാസ്, ളൈ അദീല്‍, വിദേശ വിമാനക്കമ്പനികള്‍ എന്നിവയുടെ വിമാനങ്ങള്‍ക്ക് ടെർമിനല്‍ മാറ്റം ബാധകമാകും.
യാത്രക്കാരുടെ ഒഴുക്ക്, പ്രവർത്തന കാര്യക്ഷമത, ദീർഘകാല സേവന നിലവാരം എന്നിവ മെച്ചപ്പെടുത്താനാണ് നടപടിയെന്ന് വിമാനത്താവളം അറിയിച്ചു. 40 വർഷത്തിലേറെയുള്ള പ്രവർത്തന കാലയളവിലെ വമ്പൻ മാറ്റമാണ് ഇന്ന് മുതല്‍ നടക്കുന്നത്.
ടെർമിനല്‍ മാറ്റത്തിലൂടെ സൗകര്യം വർധിപ്പിക്കാൻ റിയാദ് വിമാനത്താവളം
ടെർമിനല്‍ മാറ്റത്തിലൂടെ ശേഷി വർധിപ്പിക്കാൻ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം. 2026 അവസാനത്തോടെ 5.6 കോടി യാത്രികർക്ക് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.
2025ല്‍ 4.2 കോടി യാത്രികരായിരുന്നു ശേഷി. ഇതില്‍ നിന്ന് 33 ശതമാനം വർധനയാണ് ലക്ഷ്യമിടുന്നത്.

