ലണ്ടൻ/ദുബായ്: ഇറാൻ-ഇസ്രായേൽ സംഘർഷം കടുത്ത യുദ്ധത്തിലേക്ക് നീങ്ങിയതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 7 ശതമാനത്തിലധികം വർദ്ധിച്ച് ബാരലിന് 78 ഡോളറിന് മുകളിലെത്തി. ഒരു ഘട്ടത്തിൽ വില 13 ശതമാനം വരെ ഉയർന്ന് 82 ഡോളർ എന്ന നിലവാരത്തിൽ എത്തിയിരുന്നു.
ഇറാൻ്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസും ഇസ്രായേലും ഇറാനിൽ നടത്തിയ ശക്തമായ സൈനികാക്രമണങ്ങളാണ് വിപണിയെ ഉലച്ചത്. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ അടച്ചേക്കുമെന്ന ഭീതി നിക്ഷേപകർക്കിടയിൽ ശക്തമാണ്. നിലവിൽ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. കുറഞ്ഞത് മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ആഗോള എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് പാത പൂർണ്ണമായും അടയ്ക്കപ്പെട്ടാൽ വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില 100 ഡോളറും കടന്ന് കുതിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളിൽ ഇന്ധനവില വർദ്ധനവിനും പണപ്പെരുപ്പത്തിനും കാരണമായേക്കും.

