തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം ശക്തമായതിനെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങളിൽ നടക്കാനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. വ്യാഴാഴ്ച നടക്കാനിരുന്ന എസ്എസ്എൽസി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിൽ നിശ്ചയിച്ചിരുന്ന പ്ലസ് ടു പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഗൾഫ് മേഖലയിലെ നിലവിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്താണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഈ തീരുമാനമെടുത്തത്. എന്നാൽ കേരളത്തിലെ പരീക്ഷാ കലണ്ടറിൽ മാറ്റമുണ്ടാകില്ലെന്നും സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഗൾഫിലെ യുദ്ധസമാനമായ സാഹചര്യം വിമാന സർവീസുകളെയും യാത്രാ സൗകര്യങ്ങളെയും ബാധിച്ച പശ്ചാത്തലത്തിലാണ് പരീക്ഷകൾ നീട്ടിവെക്കാൻ സർക്കാർ തീരുമാനിച്ചത്

