header-ad

കുവൈത്ത് യുവതിയുടെ വിവാഹ വാഗ്ദാനം; ഇന്ത്യക്കാരനായ സെയില്‍സ്മാൻ കടത്തിയത് 22 കോടിയുടെ സ്വര്‍ണം: പത്തു വര്‍ഷം തടവ്


കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ജ്വല്ലറിയില്‍ നടന്ന മോഷണ കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും നിർണ്ണായക വിധിയുമായി അപ്പീല്‍ കോടതി.

കേസിലെ ഒന്നാം പ്രതിയായ ഇന്ത്യക്കാരനായ സെയില്‍സ്മാന് പത്ത് വർഷം തടവും കൂട്ടുപ്രതിയായ കുവൈത്ത് സ്വദേശിനിക്ക് അഞ്ച് വർഷം തടവും കോടതി വിധിച്ചു. 

മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങളുടെ മൂല്യമായ 8,09,000 കുവൈത്ത് ദിനാർ (ഏകദേശം 22 കോടിയിലധികം ഇന്ത്യൻ രൂപ) ഇരുവരും പിഴയായി ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.

രണ്ട് വർഷത്തോളം നീണ്ടുനിന്ന ആസൂത്രിതമായ മോഷണമാണ് ജ്വല്ലറിയില്‍ നടന്നത്. സ്ഥാപനത്തിലെ സെയില്‍സ്മാനായിരുന്ന ഇന്ത്യൻ പൗരൻ, കുവൈത്ത് സ്വദേശിനിയുമായും അവരുടെ മകളുമായും ചേർന്ന് എട്ട് ലക്ഷത്തിലധികം ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. 

മോഷ്ടിച്ച ആഭരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഒരു പാകിസ്ഥാൻ സ്വദേശിക്കാണ് ഇയാള്‍ വിറ്റിരുന്നത്. നിലവില്‍ ഒളിവിലുള്ള ഈ പാകിസ്ഥാൻ പൗരന് കോടതി അസാന്നിധ്യത്തില്‍ പത്ത് വർഷം തടവ് വിധിച്ചിട്ടുണ്ട്.

താൻ മോഷ്ടിക്കുന്ന സ്വർണത്തിന്റെ പണം കുവൈത്ത് സ്വദേശിനിക്കും മകള്‍ക്കുമാണ് കൈമാറിയിരുന്നതെന്ന് പ്രതി മൊഴി നല്‍കി. തന്നെ വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ചാണ് സ്വദേശിനി തന്നെ മോഷണത്തിന് പ്രേരിപ്പിച്ചതെന്നും ഇയാള്‍ കോടതിയില്‍ അവകാശപ്പെട്ടു. 

അതേ സമയം, തെളിവുകളുടെ അഭാവത്തില്‍ കുവൈത്ത് സ്വദേശിനിയുടെ മകളെ കോടതി കുറ്റവിമുക്തയാക്കി. നേരത്തെ കീഴ്‌ക്കോടതി ഇവർക്ക് മൂന്ന് വർഷം തടവ് വിധിച്ചിരുന്നുവെങ്കിലും അപ്പീല്‍ കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ