ഇറാൻ : ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില ബാരലിന് 126 ഡോളർ കടന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് നിലവിൽ എണ്ണവില.
ഇറാനെതിരെ അമേരിക്കൻ സൈന്യം സ്വീകരിച്ചേക്കാവുന്ന സാധ്യമായ സൈനിക നടപടികളെക്കുറിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് റിപ്പോർട്ട് നൽകുമെന്ന വാർത്തകളാണ് വിപണിയിൽ പ്രതിഫലിച്ചത്. പശ്ചിമേഷ്യയിൽ വീണ്ടും ഒരു സായുധ പോരാട്ടം ഉണ്ടായേക്കുമെന്ന ആശങ്കയും, ഇറാനിയൻ കയറ്റുമതിക്ക് മേൽ അമേരിക്കൻ ഉപരോധം ശക്തമാക്കുമെന്ന റിപ്പോർട്ടുകളും വില വർധിക്കാൻ കാരണമായിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലാകാൻ വൈകുമെന്നതും തിരിച്ചടിയാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇന്ധനവില ഉടൻ വർധിച്ചേക്കുമെന്നാണ് സൂചന. നിലവിൽ എണ്ണക്കമ്പനികൾ വലിയ നഷ്ടത്തിലാണ് ഇന്ധനം വിൽക്കുന്നത്. ഈ നഷ്ടം നികത്താൻ വില കൂട്ടേണ്ടി വരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇന്ധനവില വർധിപ്പിക്കാൻ നിലവിൽ ആലോചനയില്ലെന്നാണ് കേന്ദ്ര സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കുന്നത്.

